'അടുത്തുവരെ വന്നിട്ടും മുഖ്യമന്ത്രി വന്നില്ല, പക്ഷേ രാഹുല്‍ വന്നു'; സന്തോഷമെന്ന് കൃപേഷിന്‍റെ അച്ഛന്‍
മുഖ്യമന്ത്രി വരാത്തിടത്ത് രാഹുല്‍ വന്നതില്‍ സന്തോഷമെന്ന് കൃപേഷിന്‍റെ അച്ഛന്‍ കൃഷ്ണന്‍. സി ബി ഐ അന്വേഷണത്തിന് നിയമപരമായ സഹായം നൽകാമെന്ന് രാഹുല്‍ ഉറപ്പുനൽകിയിട്ടുണ്ടെന്നും കൃഷ്ണന്‍.
കാസര്‍കോട്: മുഖ്യമന്ത്രി വരാത്തിടത്ത് രാഹുല്‍ വന്നതില്‍ സന്തോഷമെന്ന് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്‍റെ അച്ഛന്‍ കൃഷ്ണന്‍. രാഹുൽ ഗാന്ധി എല്ലാ സഹായവും ഉറപ്പുനൽകിയെന്ന് കൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് ശേഷമായിരുന്നു കൃഷ്ണന്‍റെ പ്രതികരണം.
സി ബി ഐ അന്വേഷണത്തിന് നിയമപരമായ സഹായം നൽകാമെന്ന് രാഹുല്‍ ഉറപ്പുനൽകിയിട്ടുണ്ടെന്നും കൃപേഷിന്‍റെ അച്ഛന്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി വീട്ടിലെത്തിയത് വലിയ ആശ്വാസമായി. അടുത്തുവരെ വന്നിട്ടും മുഖ്യമന്ത്രിയ്ക്ക് വരാന്‍ തോന്നിയില്ലെന്നും കൃഷ്ണന്‍ വിമര്‍ശിച്ചു. പാര്‍ട്ടി ചെയ്ത കുറ്റമാണെന്ന് ഉറപ്പുള്ളതിനാലാണ് മുഖ്യമന്ത്രി വരാതിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും വീടുകള്‍ രാഹുല്‍ ഗാന്ധി സന്ദർശിച്ചു. ഇരുവീടുകളിലും 15 മിനിറ്റ് നേരമാണ് രാഹുല്‍ ചെലവഴിച്ചത്. കൃപേഷിന്‍റെ കുടുംബത്തിന് ഹൈബി ഈഡൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള ‘തണലിന്‍റെ’ കീഴിൽ നിർമിക്കുന്ന വീടും രാഹുൽ സന്ദർശിച്ചു.
"