മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയി നിയമിച്ചെന്ന വ്യാജ പ്രചാരണത്തിൽ വിശദീകരണ പോസ്റ്റുമായി കെ എസ് ശബരീനാഥൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയി നിയമിച്ചെന്ന വ്യാജ പ്രചാരണത്തിൽ വിശദീകരണ പോസ്റ്റുമായി കെ എസ് ശബരീനാഥൻ. വാർത്തകൾ മിഥ്യയെന്നും ചർച്ചകൾ ഒന്നും നടന്നിട്ടില്ല, ഒരു പദവിയും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നില്ല. എല്ലാം പാർട്ടി തീരുമാനിക്കും എന്നാണ് പോസ്റ്റില്‍ പറയുന്നത്. കൂടാതെ സോഷ്യൽ മീഡിയയിൽ മാത്രം ഉത്ഭവിച്ച വാർത്തയായത്കൊണ്ടു ഫേസ്ബുക്കിലൂടെ വിശദീകരണ പോസ്റ്റ് ഇടണമെന്ന് ഇതുവരെ തോന്നിയതുമില്ല. പക്ഷേ നിർഭാഗ്യവശാൽ “The Hindu” പോലെയുള്ള ഒരു ദേശീയമാധ്യമം ഈ വാർത്ത പ്രിന്റിൽ റിപ്പോർട്ട് ചെയ്തതോടെ ജനങ്ങൾ ഈ പ്രചരണം വിശ്വസിച്ചിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം
കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ എന്നെക്കുറിച്ചുള്ള ഒരു വാർത്ത പടർന്നു പിടിക്കുകയാണ്. ഇത് കണ്ടും കേട്ടും ആയിരകണക്കിന് സഹപ്രവർത്തകരും സുഹൃത്തുക്കളുമാണ് എന്നെ ഫോൺ വിളിക്കുന്നത്. ഇവരോടെല്ലാം വാർത്തകൾ എല്ലാം മിഥ്യയാണെന്നും ഇത്തരത്തിലുള്ള ചർച്ചകൾ ഒന്നും നടന്നിട്ടില്ല എന്നും ഞാൻ ഫോണിലൂടെയും വാട്സ്ആപ്പിലൂടെയും പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ മാത്രം ഉത്ഭവിച്ച വാർത്തയായത്കൊണ്ടു ഫേസ്ബുക്കിലൂടെ വിശദീകരണ പോസ്റ്റ് ഇടണമെന്ന് ഇതുവരെ തോന്നിയതുമില്ല. പക്ഷേ നിർഭാഗ്യവശാൽ “The Hindu” പോലെയുള്ള ഒരു ദേശീയമാധ്യമം ഈ വാർത്ത പ്രിന്റിൽ റിപ്പോർട്ട് ചെയ്തതോടെ ജനങ്ങൾ ഈ പ്രചരണം വിശ്വസിച്ചിരിക്കുകയാണ്. അതിനാലാണ് ഇവിടെ ഇനി എഴുതുന്നത്. ഒരു പദവിയും ലക്ഷ്യംവച്ചു പ്രവർത്തിക്കുന്നയാളല്ല ഞാൻ എന്ന് അഭിമാനത്തോടെ പറയാൻ കഴിയും. ഏൽപ്പിച്ച ഉത്തരവാദിത്തങ്ങ നന്നായി കൊണ്ടുപോകുന്നുണ്ട്. ബാക്കി കാര്യങ്ങൾ പാർട്ടി തീരുമാനിക്കും.



