വിളക്കു തെളിയിക്കാൻ മണ്ണെണ്ണയ്ക്കായി സർട്ടിഫിക്കറ്റ് തേടി എത്തിയ ഗൃഹനാഥന് വീട്ടിൽ വൈദ്യുതി എത്തിച്ചു നൽകി കെഎസ്ഇബി
കൊല്ലം: വിളക്കു തെളിയിക്കാൻ മണ്ണെണ്ണയ്ക്കായി സർട്ടിഫിക്കറ്റ് തേടി എത്തിയ ഗൃഹനാഥന് വീട്ടിൽ വൈദ്യുതി എത്തിച്ചു നൽകി കെഎസ്ഇബി. അഞ്ചൽ വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ജീവനക്കാരാണ് കാരുണ്യത്തിൻറെ വെളിച്ചം നിർധന കുടുംബത്തിന്റെ കുടിലിലേക്ക് എത്തിച്ചത്. വടമൺ യുപി സ്കൂളിനു സമീപം പ്രമോദ് ഭവനിൽ രമേശനാണ് വീട്ടിലെ ഇരുളകറ്റാൻ നാലു ലിറ്റർ മണ്ണെണ്ണയ്ക്കായി സർട്ടിഫിക്കറ്റ് തേടി കെഎസ്ഇബിയിലെത്തിയത്. വീട്ടിൽ വൈദ്യുതി ഇല്ലെന്ന് മനസ്സിലാക്കിയ അസി.എൻജിനീയർ എൻ.അജയകുമാറിന്റെ നേതൃത്വത്തിൽ പിന്നെ ഒട്ടും വൈകാതെ അവരുടെ വീട്ടിലേക്ക് വൈദ്യുതി എത്തിക്കുകയായിരുന്നു.
കൂലിപ്പണിക്കാരനായ രമേശൻ, ബിപിഎൽ റേഷൻ കാർഡിനായി സിവിൽ സപ്ലൈസ് അധികൃതരെ സമീപിച്ചിരുന്നു. കാർഡ് വഴി 4 ലീറ്റർ മണ്ണെണ്ണ കിട്ടും. പക്ഷേ വീട്ടിൽ വൈദ്യുതി കണക്‌ഷൻ ഇല്ലെന്ന സർട്ടിഫിക്കറ്റ് വേണമെന്നായി അധികൃതർ. സർട്ടിഫിക്കറ്റിനായി കെഎസ്ഇബി ഓഫീസിൽ എത്തിയപ്പോഴാണ് അസി.എൻജിനീയർ അജയകുമാറിനെകണ്ടതും കഥ കേട്ട അദ്ദേഹം വേഗത്തിൽ വൈദ്യുതി എത്തിച്ചു നൽകിയതും. അക്ഷയ സെന്റർ വഴി സൗജന്യ വൈദ്യുതി കണക്‌ഷന് അപേക്ഷിച്ചു. ജോലിക്കാരെ നിയോഗിച്ചതും വീട് വൈദ്യുതീകരിച്ചതുമെല്ലാം അജയകുമാർ തന്നെ. മണിക്കൂറുകൾക്കകം വീട്ടിൽ വെളിച്ചവും നിറഞ്ഞു.



