പത്തനംതിട്ടയിൽ പ്രവാസിയുടെ വീട്ടുവളപ്പിലെ തെങ്ങുകൾ കെഎസ്ഇബി വെട്ടിനിരത്തിയതായി പരാതി. വൈദ്യുതി ലൈനിൽ തട്ടുന്ന ചില്ലകൾ വെട്ടുന്നതിന്റെ ഭാഗമായി മുന്നറിയിപ്പില്ലാതെ തെങ്ങുകൾ പൂർണമായും വെട്ടിമാറ്റിയെന്നാണ് പരാതി
പത്തനംതിട്ട: മഴക്കാലമെത്തിയതോടെ വൈദ്യുതി ലൈനുകളിൽ തട്ടുന്ന മരങ്ങളും ചില്ലകളും വെട്ടിമാറ്റുന്നത് സ്വാഭാവികമാണ്. എന്നാൽ ഒരു വെട്ടിനിരത്തൽ പരാതി വന്നിരിക്കുകയാണ് പത്തനംതിട്ടയിൽ നിന്നും. ടച്ച് വെട്ടിന്റെ പേരിൽ പ്രവാസിയുടെ വീട്ടുവളപ്പിലെ തെങ്ങുകൾ കെഎസ്ഇബി വെട്ടിനിരത്തിയെന്നാണ് പരാതി. പത്തനംതിട്ട കവിയൂർ സ്വദേശി ഡോ. ജേക്കബ് ഉമ്മന്‍റെ പറമ്പിലെ തെങ്ങുകളാണ് വെട്ടിയത്. നിയമ നടപടിക്ക് ഒരുങ്ങുകയാണ് കുടുംബം.
വൈദ്യുത ലൈനിൽ തട്ടുന്ന ഓലകൾ നേരത്തെ തന്നെ വെട്ടിയിട്ടുള്ളതാണെന്നും ഇന്നലെ വന്ന് ചെറിയ തെങ്ങുകൾ പൂർണമായും വെട്ടിനിരത്തിയെന്നുമാണ് പരാതി. നോട്ടീസൊന്നും നൽകിയിട്ടില്ല എന്നാണ് വീട്ടുകാർ പറയുന്നത്. 2.6 മീറ്റർ വരെയുള്ളത് വെട്ടും എന്നാണ് കെഎസ്ഇബി പറയുന്നത്. അത് തെങ്ങായാലും പ്ലാവായാലും തേക്കായാലും വെട്ടുമെന്നാണ് പറഞ്ഞത്. അളന്നു നോക്കിയപ്പോൾ 2.6ന് അപ്പുറത്തുള്ളതും വെട്ടിയിട്ടുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. അധികം പൊക്കത്തിലേക്ക് പോവാത്ത ഇനം തെങ്ങുകളും വെട്ടിയെന്ന് പരാതിയുണ്ട്. നിയമ നടപടികളിലേക്ക് പോകുമെന്നാണ് ജേക്കബ് ഉമ്മൻ അറിയിച്ചത്.
