ജീവനക്കാരില്‍ നിന്ന് പിരിച്ച 132.46 കോടി രൂപ, വൈദ്യുതി മന്ത്രി എം.എം.മണി ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. 

തിരുവനന്തപുരം: കെഎസ്ഇബിയിലെ സാലറി ചലഞ്ച് വിവാദത്തിന് അവസാനമാകുന്നു. ജീവനക്കാരില്‍ നിന്ന് പിരിച്ച 132.46 കോടി രൂപ, വൈദ്യുതി മന്ത്രി എം.എം.മണി ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ വര്‍ഷം മഹാപ്രളയത്തിന് ശേഷം മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരമാണ് കെഎസ്ഇബിയും സാലറി ചലഞ്ചില്‍ പങ്കാളിയായത്. 2018 ഒക്ടോബറില്‍ തുടക്കമിട്ട പദ്ധതി കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്. പത്തു മാസത്തവണകളായി പണം അടച്ചാണ് ജീവനക്കാര്‍ സാലറി ചലഞ്ചില്‍ പങ്കടുത്തത്. മൂന്ന് ദിവസത്തെ ശമ്പളം വീതമാണ് ജിവനക്കാര്‍ ഓരോ മാസവും കൈമാറിയത്.

132.46 കോടി രൂപ പിരിച്ചെടുത്തെങ്കിലും പണം ഇതുവരെ സര്‍ക്കാരിന് കൈമാറിയില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ ഓരോ മാസവും തുക കൈമാറുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഒന്നിച്ചുനല്‍കാനാണ് തീരുമാനിച്ചിരുന്നതെന്ന് കെഎസ്ഇബി വിശദീകരിച്ചു. ഓഗസ്റ്റ് 16ന് ചെക്ക് തയ്യാറാക്കാന്‍ ഉത്തരവുമിറക്കിയിരുന്നു.ഉച്ചയ്ക്കുശേഷം വൈദ്യുതി മന്ത്രി എം എം മണി തുക മുഖ്യമന്ത്രിക്ക് കൈമാറും. 

വാട്ടര്‍ അതോറിറ്റിയില്‍ നിന്നുള്‍പ്പെട 500 കോടിയിലധികം രൂപ കെഎസ്ഇബിക്ക് സര്‍ക്കാരില്‍ നിന്ന് കിട്ടാനുണ്ട്. പുറമേ നിന്ന് വൈദ്യുതി വാങ്ങുന്ന ഇനത്തില്‍ ഒക്ടോബറില്‍ 200 കോടി രൂപയുടെ അധിക ചെലവും പ്രതീക്ഷിക്കുന്നു. ജീവനക്കാരില്‍ നിന്നും പിരിച്ച തുക വകമാറ്റിയിട്ടില്ല. ഇതുസംബന്ധിച്ചുയര്‍ന്ന ആക്ഷേപങ്ങള്‍ക്ക് അടിസഥാനമില്ലെന്നും കെഎസ്ഇബി ഇന്നലെ വ്യക്തമാക്കിയിരുന്നു.