ആലുവയിൽ കെഎസ്ആർടിസി ബസ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി, വാഹനങ്ങൾ തകർന്നു; അപകടത്തിൽ യാത്രക്കാർക്ക് പരിക്ക്
നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലാക്കിയത്. ഇന്നലെ പുലർച്ചെ അഞ്ചു മണിക്ക് ദേശീയ പാതയിൽ അമ്പാട്ടു കാവിലും വാഹനാപകടം നടന്നിരുന്നു
കൊച്ചി : ആലുവ കമ്പനിപ്പടിയിൽ യൂ ടേൺ എടുക്കാൻ കാത്തുനിന്ന വാഹനങ്ങളിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി യാത്രക്കാർക്ക് പരിക്കേറ്റു. യു ടേൺ തിരിയാൻ നിന്ന ചരക്ക് ലോറിക്ക് പിന്നിൽ നിർത്തിയിരുന്ന മാരുതി ഒമിനി കാർ പൂർണമായും തകർന്നു.രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഒമിനി വാനിൽ ഉണ്ടായിരുന്ന ബാബു എന്നയാൾക് പരിക്കേറ്റു. കെഎസ്ആർടിസി ബസിൽ ഉണ്ടായിരുന്ന യാത്രക്കാർക്കും നിസ്സാര പരിക്കുണ്ട്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലാക്കിയത്. ഇന്നലെ പുലർച്ചെ അഞ്ചു മണിക്ക് ദേശീയ പാതയിൽ അമ്പാട്ടു കാവിലും വാഹനാപകടം നടന്നിരുന്നു. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ടിപ്പറിടിച്ച് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാൾ ചികിത്സയിലാണ്.
അതിനിടെ വയനാട് മീനങ്ങാടി വാരിയാടിന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് കാൽ നടയാത്രികൻ മരിച്ചു. ബത്തേരി നഗരസഭയിലെ ജീവനക്കാരനും കാക്കവയൽ സ്വദേശിയുമായ പ്രവീൺ ആണ് മരിച്ചത്. പ്രഭാത സവാരിക്കിടെയായിരുന്നു അപകടം. കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പ്രവീണിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
പാലക്കാട്ടും സമാനമായ രീതിയിൽ അപകടമുണ്ടായി പെരുമ്പിലാവ് നിലമ്പൂർ സംസ്ഥാന പാതയിൽ ഞാങ്ങാട്ടിരി മാട്ടായഇറക്കത്തിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കരൻ മരിച്ചു. കൊല്ലം കോട്ടത്തല സ്വദേശി ഷാബു ഭവനിൽ ഷിബുരാജാണ് മരിച്ചത്. കെ.എസ്.ഇ.ബി പടിഞ്ഞാറങ്ങാടി ഇലക്ട്രിക് സെക്ഷനിലെ ജീവനക്കാരനായിരുന്നു ഷിബുരാജ്. പട്ടാമ്പിയിൽ നിന്നും പടിഞ്ഞാറങ്ങാടിയിലേക്ക് വരുകയായിരുന്ന ഷിബു രാജിന്റെ ഇരുചക്ര വാഹനത്തിന് പിന്നിൽ അമിത വേഗത്തിൽ എത്തിയ ലോറി ഇടിക്കുകയായിരുന്നു. ലോറിയുടെ ചക്രങ്ങൾ ഷിബുരാജിന്റെ ദേഹത്തിലൂടെ കയറിയിറങ്ങി..അപകട സ്ഥലത്ത് വച്ചുതന്നെ ഷിബു രാജ് മരിച്ചു. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു അപകടം. അപകടത്തിന് ഇടയാക്കിയ വാഹനം നിർത്താതെ പോയി.അരമണിക്കൂറോളം മൃതദേഹം റോഡിൽ കിടന്ന ശേഷം തൃത്താല പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.