ജിപിഎസ് സംവിധാനവുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് പുതുക്കൽ വൈകുന്നതിനെ തുടർന്ന് ജില്ലയിൽ വിവിധ ഡിപ്പോകളിലായി പതിനഞ്ചിലധികം കെഎസ്ആർടിസി ബസുകൾ ടെസ്റ്റ് പൂർത്തിയാക്കാതെ കിടക്കുന്നു

കൊച്ചി: ജിപിഎസ് സംവിധാനവുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് പുതുക്കൽ വൈകുന്നതിനെ തുടർന്ന് ജില്ലയിൽ വിവിധ ഡിപ്പോകളിലായി പതിനഞ്ചിലധികം കെഎസ്ആർടിസി ബസുകൾ ടെസ്റ്റ് പൂർത്തിയാക്കാതെ കിടക്കുന്നു. വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് (വിഎൽടിഡി) പുതുക്കാത്തതാണ് ബസുകൾ സർവീസിൽ ഇറക്കുന്നതിന് തടസമായിരിക്കുന്നത്. ജിപിഎസ് ഉപകരണം സ്ഥാപിച്ച കമ്പനിയുടെ ഭാഗത്ത് നിന്ന് സർട്ടിഫിക്കറ്റ് പുതുക്കി ലഭിക്കാത്തതാണ് നിലവിലെ പ്രശ്നമെന്ന് കെഎസ്ആർടിസി വൃത്തങ്ങൾ പറയുന്നു. ഈ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മാത്രമേ ഫിറ്റ്നസ് ടെസ്റ്റ് പൂർത്തിയാക്കി ബസുകൾക്ക് സർവീസിനുള്ള അനുമതി ലഭിക്കൂ. പെയിന്റിങ് ഉൾപ്പെടെ അറ്റകുറ്റപ്പണികൾ പൂർത്തിയായ ബസുകളാണ് ഇപ്പോൾ പല ഡിപ്പോകളിലും ആഴ്ചകളായി കാത്തുകിടക്കുന്നത്.

ആലുവ, പെരുമ്പാവൂർ ഡിപ്പോകളിൽ ആറ് വീതം ബസുകൾ അറ്റകുറ്റപ്പണി പൂർത്തിയാക്കി ടെസ്റ്റിനായി കാത്തിരിക്കുകയാണ്. കോതമംഗലത്ത് ഒരു ബസും പിറവത്ത് രണ്ട് ഓർഡിനറി ബസുകളും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ ഡിപ്പോകളിൽ തുടരുകയാണ്. വൈറ്റില ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഎസ്ടി മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ജിപിഎസ് ഉപകരണങ്ങളുടെ കരാർ നൽകിയിരിക്കുന്നത്. കരാർ തുക നൽകിയെന്ന് കെഎസ്ആർടിസി വ്യക്തമാക്കുമ്പോൾ തുക ലഭിച്ചിട്ടില്ലെന്നാണ് കമ്പനിയുടെ ഭാഗത്ത് നിന്നും പറയുന്നത്. അതേസമയം, കരുനാഗപ്പള്ളി ആസ്ഥാനമായ യുണൈറ്റഡ് കമ്പനി സ്ഥാപിച്ച ഉപകരണങ്ങളുമായി ബന്ധപ്പെട്ട് പരാതികളില്ലെന്നാണ് ജീവനക്കാർ പറയുന്നത്. ഏകദേശം 1500 കെഎസ്ആർടിസി ബസുകളിലാണ് വിഎസ്ടി കമ്പനിയുടെ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ ചില ബസുകളുടെ സർട്ടിഫിക്കറ്റുകൾ പുതുക്കി നൽകിയതായും പറയുന്നു.

YouTube video player