കൊല്ലത്ത് കെഎസ്ആർടിസി കണ്ടക്ടറും ഭാര്യയും രണ്ടിടങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
ആവണീശ്വരം റെയിൽവേ സ്റ്റേഷനു മുന്നിൽ വാഹനത്തിന് മുന്നിൽ ചാടിയാണ് ഭാര്യ മരിച്ചത്. തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടെ വൈകുന്നേരത്തോടെ ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.
![KSRTC conductor and his wife found dead at two different places in Kollam family alleges foul play afe KSRTC conductor and his wife found dead at two different places in Kollam family alleges foul play afe](https://static-ai.asianetnews.com/images/01hp7mgsysmaatx0re973yye6c/ksrtc-conductor-suicide_363x203xt.jpg)
കൊല്ലം ആവണീശ്വരത്ത് ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ രണ്ടിടങ്ങളിലായി മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ വിജേഷും ഭാര്യ രാജിയുമാണ് മരിച്ചത്. വിജേഷിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വാഹനത്തിൽ മുന്നിൽ ചാടിയായിരുന്നു രാജിയുടെ മരണം. കട ബാധ്യത കാരണം ഇരുവരും ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
കുന്നിക്കോട് ആവണീശ്വരം മീനംകോട് കോളനിയില്‍ താമസിക്കുന്ന 38 വയസുകാരി രാജി ഇന്നലെ രാത്രി പത്തരയ്ക്ക് മിനി ബസ്സിന് മുന്നിൽ ചാടിയാണ് മരിച്ചത്. ആവണീശ്വരം റെയിൽവേ സ്റ്റേഷനു മുന്നിലായിരുന്നു സംഭവം. പാന്റ് ഇല്ലാതെ ഭർത്താവ് വിജേഷിന്റ് ഷർട്ട് അരയിൽ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. കാണാതായ വിജേഷിനായി തെരച്ചിൽ നടക്കുന്നതിനിടെ ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.
വിളക്കുടി ആയിരവില്ലി പാറയ്ക്ക് സമീപം കശുമാവിൽ രാജിയുടെ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സാമ്പത്തിക ബാധ്യത സൂചിപ്പിക്കുന്ന കത്ത് വീട്ടിൽ നിന്ന് പൊലീസിന് കിട്ടി. വിജേഷിന്റെ മൃതദേഹത്തിനരികിൽ നിന്ന് വസ്തു പ്രമാണം അടങ്ങിയ ഫയലും മൊബൈൽ ഫോണും കണ്ടെത്തി. മരണത്തിൽ ദുരൂഹതയുണ്ടന്നാണ് ബന്ധുക്കളുടെ ആരോപണം. പണം കടം വാങ്ങാനെന്ന പേരിലാണ് രാജി വീടുവിട്ടിറങ്ങിയതെന്നും ബന്ധുക്കൾ പറയുന്നു.
അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ടിനു ശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് കുന്നിക്കോട് പൊലീസ് അറിയിച്ചു. ഇരുവർക്കും 10 വയസുള്ള മകനും ആറു വയസുള്ള മകളുമുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...