കെഎസ്ആർടിസി ദീർഘദൂര സർവ്വീസുകൾ നിർത്തുന്നു, ചരക്കുനീക്കം തടസപ്പെടാതെ തുടരും: ഗതാഗതമന്ത്രി
അവശ്യവസ്തുകൾക്ക് ക്ഷാമമുണ്ടാകും എന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്ചരക്കുനീക്കം തടയില്ലെന്ന് വിവിധ സംസ്ഥാനങ്ങൾ തമ്മിൽ ധാരണയായിട്ടുണ്ട്.
കോഴിക്കോട്: കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ താത്കാലികമായി നിർത്തി വയ്ക്കുന്നതായി ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ. യാത്രക്കാർക്ക് വേണ്ടിയാണ് കെഎസ്ആർടിസി സർവ്വീസ് നടത്തുന്നത്. എന്നാലിപ്പോൾ യാത്രക്കാരില്ല എന്നതാണ് പ്രശ്നം ഈ സാഹചര്യത്തിലാണ് ദീർഘദൂര സർവ്വീസുകൾ നിർത്തി വച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം കോഴിക്കോട്-പാലക്കാട് പോലെ ജില്ലാതല സർവ്വീസുകൾ ഇപ്പോഴും തുടരുന്നുണ്ട്. പക്ഷേ സർവീസുകൾ പരിമിതപ്പെടുത്തിയിട്ടുണ്ട്. ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയുമ്പോൾ തന്നെ അത്യാവശ്യത്തിന് പുറത്തു പോകുന്നവർക്ക് ബുദ്ധിമുട്ടുകളുണ്ടാവാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കുന്നുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
സംസ്ഥാന അതിർത്തികൾ അടച്ചതിന്റെ പേരിൽ ചരക്കുനീക്കം തടസപ്പെടുമെന്ന ആശങ്ക വേണ്ടെന്ന് ഗതാഗതമന്ത്രി പറഞ്ഞു. കൊവിഡ് വൈറസ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് അതിർത്തി ചെക്ക് പോസ്റ്റുകളും റോഡുകളും അടച്ചത്. അവശ്യവസ്തുകൾക്ക് ക്ഷാമമുണ്ടാകും എന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്ചരക്കുനീക്കം തടയില്ലെന്ന് വിവിധ സംസ്ഥാനങ്ങൾ തമ്മിൽ ധാരണയായിട്ടുണ്ട്.
വയനാട്ടിലേക്ക് ഇതരജില്ലകളിൽ നിന്നും പ്രവേശനം നിരോധിച്ചെന്ന വാർത്ത തെറ്റാണെന്നും എന്നാൽ വയനാട്ടിലേക്ക് വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കില്ലെന്നും അനാവശ്യ യാത്രകൾ പ്രൊത്സാഹിപ്പിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ഏതെങ്കിലും ജില്ലകളിലേക്ക് ആരെങ്കിലും പോകരുതെന്നോ വരരുതെന്നോ എന്നല്ല. മലബാറിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് വയനാട്. അങ്ങനെയൊരു സ്ഥലത്തേക്ക് ഇങ്ങനെയൊരു സാഹചര്യത്തിൽ വിനോദസഞ്ചാരികൾ എത്തുന്നത് അവിടെയുള്ളവർക്കും അവിടേക്കു വരുന്നവർക്കും അപകടം സൃഷ്ടിക്കും.
ഈ സാഹചര്യത്തിലാണ് പുറത്തു നിന്നുള്ളവർ വയനാട് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയത്. അത്യാവശ്യ കാര്യങ്ങൾക്ക് പോകുന്നവർക്ക് എവിടേയും വിലക്ക് നേരിടേണ്ടി വരില്ലെന്നും മന്ത്രി പറഞ്ഞു. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഴുവൻ ജനങ്ങളും ഒന്നിച്ചു നിൽക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.