ക്യാൻസർ രോഗികൾക്കായി കെ.എസ്.ആർ.ടി.സി പ്രത്യേകമായി ഏർപ്പെടുത്തിയിട്ടുള്ള യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ അപ്ഡേഷൻ നടപടികൾ മൂലം പുതുക്കി നൽകേണ്ട കാർഡ് വിതരണത്തിൽ ചെറിയ കാലതാമസം ഉണ്ടായിരുന്നു.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലും മറ്റ് ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ തീർത്തും വസ്തുതാവിരുദ്ധമാണെന്ന് കെ.എസ്.ആർ.ടി.സി. 

ക്യാൻസർ രോഗികൾക്കായി കെ.എസ്.ആർ.ടി.സി പ്രത്യേകമായി ഏർപ്പെടുത്തിയിട്ടുള്ള യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ അപ്ഡേഷൻ നടപടികൾ മൂലം പുതുക്കി നൽകേണ്ട കാർഡ് വിതരണത്തിൽ ചെറിയ കാലതാമസം ഉണ്ടായിരുന്നു. പ്രസ്തുത സാങ്കേതിക പ്രശ്നം പരിഹരിച്ചതിനെ തുടർന്ന് കാർഡ് വിതരണം പുനരാരംഭിച്ചിട്ടുമുണ്ട്. എന്നാൽ നിലവിൽ ഉപയോഗിച്ച് വരുന്ന വാലീഡ് ആയിട്ടുള്ള കാർഡുകൾ ഉപയോഗിച്ചുള്ള സൗജന്യ യാത്ര യാതൊരു തടസ്സവും കൂടാതെ തുടർന്നുവരികയുമായിരുന്നു.

അതിനാൽ, ക്യാൻസർ രോഗികൾക്കായുള്ള സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇത്തരത്തിലുള്ള തെറ്റായ പ്രചരണങ്ങൾ പൊതുജനങ്ങളിൽ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും സൃഷ്ടിക്കുന്നതാണ്. പൊതുജനങ്ങളും സാമൂഹ്യമാധ്യമ ഉപയോക്താക്കളും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും, കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക അറിയിപ്പുകൾ മാത്രമാണ് വിശ്വസിക്കേണ്ടതെന്നും അഭ്യർത്ഥിക്കുന്നു.