ട്രിപ്പുകൾ ഒഴിവാക്കുന്ന സാഹചര്യത്തിൽ ആവശ്യാനുസരണം ചാർട്ടേർഡ് ട്രിപ്പുകൾ ഒരുക്കാനാണ് കെഎസ്ആർടിസി പദ്ധതിയിട്ടിട്ടുള്ളത്. വിവാഹം, സ്വകാര്യ യാത്രകൾ തുടങ്ങിയ ആവശ്യങ്ങൾക്കായി കുറഞ്ഞ ചെലവിൽ ചാർട്ടേഡ് ട്രിപ്പ് സൗകര്യമൊരുക്കാനാണ് തീരുമാനം.

തിരുവനന്തപുരം: ചെലവ് കുറച്ച് അധിക വരുമാനം നേടുന്നതിന് നിലവിൽ ലഭ്യമായ സ്പെയർ ബസുകൾ ഫലപ്രദമായി ഉപയോഗിക്കാൻ കെഎസ്ആർടിസി.കല്ല്യാണങ്ങൾക്കും സ്വകാര്യപരി പാടികൾക്കുമായുള്ള ചാർട്ടേർഡ് ട്രിപ്പുകൾക്ക് നിരക്ക് കുറച്ച് നൽകാനാണ് തീരുമാനമെന്ന് കെഎസ്ആർടിസി അറിയിച്ചു. എ, ബി, സി, ഡി എന്നിങ്ങനെ 4 വിഭാഗമാക്കിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. ഓർഡിനറി മുതൽ വോൾവോ വരെ ഈ നിരക്ക് ബാധകമാണ്.

Add Asianetnews as a Preferred SourcegooglePreferred

ബസുകൾ അറ്റകുറ്റപ്പണി നടത്തി നിരത്തിൽ ഇറക്കിയതോടെയാണ് കൂടുതൽ ബസുകൾ സ്വകാര്യ ട്രിപ്പിന് ലഭ്യമായത്. ഇതുപ്രകാരം നാല് മണിക്കൂർ ദൈർഘ്യമുള്ള 40 കിലോമീറ്റർ യാത്രയ്ക്ക് മിനി ബസാണെങ്കിൽ 3500 രൂപ നൽകിയാൽ മതി. എട്ട് മണിക്കൂർ (100 കി ലോമീറ്റർ), 12 മണിക്കൂർ (150 കി ലോമീറ്റർ), 16 മണിക്കൂർ( 200 കിലോമീറ്റർ) എന്നിങ്ങനെയും ഒപ്പം കിലോമീറ്റററും ചേർത്താണ് നിരക്ക്. ജിഎസ്ടി ചേർത്തുള്ള തുകയാണിത്.

നാല് മണിക്കൂറിന് ഓർഡിനറി ബസാണെങ്കിൽ 3600 രൂപയാണ്. പഴയ വാടക പ്രകാരം നാല് മണിക്കൂറിന് ഓർഡിനറി ബസിന് 8500 രൂപയും ഫാസ്റ്റ് പാസഞ്ചറിന് 9000 രൂപയും സൂപ്പർ ഫാസ്റ്റ് 9500 രൂപയും സൂപ്പർ എക്സ്പ്രസിന് 10000 രൂപയും വോൾവോയ്ക്ക് 13000 രൂപയുമായിരുന്നു. ജിഎസ് ടി അതിന് പുറമേ നൽകണമായിരുന്നു. 40 കിലോമീറ്റർ എന്നത് ട്രിപ്പ് പോയി തിരിച്ചുവരുന്ന ദൂരമാണ്. അധികമായി വരുന്ന ഓരോ കിലോമീറ്ററിന് ബസിന്റെ ക്ലാസ് അനുസരിച്ചുള്ള തുകയും ജിഎസ്ടിയും നൽകണം.