സർവീസ് നടത്താൻ  സ്വിഫ്റ്റ് ജീവനക്കാരെ നിയോഗിച്ചത് വഴി ജീവനക്കാരുടെ ശമ്പള ഇനത്തിൽ ഒരു മാസം ശരാശരി 12 ലക്ഷം രൂപ ലാഭിക്കാനാകുന്നുണ്ടെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: തലസ്ഥാനത്തെ സിറ്റി സർക്കുലർ ബസ് സർവീസ് ലാഭത്തിലായതായി കെഎസ്ആർടിസി. ദിവസം 34,000 യാത്രക്കാർ സിറ്റി സർവീസ് പ്രയോജനപ്പെടുന്നുണ്ട്. പ്രതിദിന യാത്രക്കാരുടെ എണ്ണം അര ലക്ഷത്തിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മാനേജ്മെന്റ് വ്യക്തമാക്കി. 

തിരുവനന്തപുരം ന​ഗരത്തിൽ പ്രധാന സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, മറ്റ് പ്രധാന കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ച് 2021 നവംബർ 29ന് ആണ് 64 സിറ്റി സർക്കുലർ സർവീസ് ആരംഭിച്ചത്. 2022 ആ​ഗസ്റ്റ് 1ന് ഈ ബസുകളിൽ 25 എണ്ണം ഇലക്ട്രിക് ബസുകൾക്ക് വഴിമാറി. ഇലക്ട്രിക് ബസുകളിൽ വൈദ്യുതി, ജീവനക്കാരുടെ ശമ്പളം എന്നിവ ഉൾപ്പെടെ ഒരു കിലോ മീറ്റർ സർവീസ് നടത്താൻ 23 രൂപ മാത്രമാണ് ചെലവ് വരുന്നത്. അതേസമയം ശരാശരി കിലോമീറ്ററിന് 35 രൂപ വരുമാനമായി ലഭിക്കുന്നുണ്ട്. ഡീസൽ ബസുകൾക്ക് പകരം ഇലക്ട്രിക് ബസുകൾ ഉപയോഗിച്ചതു വഴി
ഇന്ധന ചെലവിൽ ഓഗസ്റ്റിൽ 28 ലക്ഷവും സെപ്തംബറിൽ 32 ലക്ഷവും ലാഭിക്കാനായെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. 

ഇതിനു പുറമേ, സർവീസ് നടത്താൻ സ്വിഫ്റ്റ് ജീവനക്കാരെ നിയോഗിച്ചത് വഴി ജീവനക്കാരുടെ ശമ്പള ഇനത്തിൽ ഒരു മാസം ശരാശരി 12 ലക്ഷം രൂപയും ലാഭിക്കാനാകുന്നുണ്ട്. പുതിയതായി നിരത്തിൽ ഇറക്കിയ ഇലക്ട്രിക് ബസുകൾക്ക് 2 വർഷത്തെ വാറണ്ടി ഉള്ളതിനാൽ ഡീസൽ ബസുകളെ പോലെ ഓയിൽ മാറ്റുകയോ, മറ്റ് ചെലവുകളോ വരുന്നില്ല. ഈ ഇനത്തിൽ 1.8 ലക്ഷം രൂപയുടെ ലാഭവും ഉണ്ടാകുന്നതായും കെഎസ്ആർടിസി വ്യക്തമാക്കി. 25 ഇലക്ട്രിക് ബസിൽ നിന്ന് മാസം ശരാശരി 40 ലക്ഷം രൂപയുടെ ലാഭം ഉണ്ടാകുന്നതായും കോർപ്പറേഷൻ അവകാശപ്പെട്ടു.

10 പുതിയ ഇലക്ട്രിക് ബസുകൾ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. 5 എണ്ണം കൂടി അടുത്ത ആഴ്ച എത്തും. നവംബർ മാസത്തിൽ ഇവ കൂടി സർവീസ് നടത്തുമ്പോൾ ഡീസൽ ഇനത്തിൽ കൂടുതൽ ലാഭം കിട്ടുമെന്നും കോർപ്പറേഷൻ അവകാശപ്പെട്ടു. ഒരു ട്രിപ്പിന് 10 രൂപയുടെ ടിക്കറ്റും, ഒരു ദിവസത്തേക്ക് മുഴുവൻ യാത്ര ചെയ്യുന്നതിന് 30 രൂപ ടിക്കറ്റുമാണ് സിറ്റി സർവീസ് നിരക്ക്. ഇതിനു പുറമേ, കെഎസ്ആർടിസിയുടെ ട്രാവൽ കാർഡും യാത്രയ്ക്കായി ഉപയോ​ഗിക്കാനാകും.