സർവീസുകൾ വ്യാപകമായി മുടങ്ങിയെങ്കിലും കഴിഞ്ഞ തിങ്കളാഴ്ചയിലെ അപേക്ഷിച്ച് 46,774 രൂപ ഇന്നലെ വരുമാനം കൂടി

തിരുവനന്തപുരം: പിരിച്ചുവിട്ട എംപാനൽ ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ജോലിക്കെടുത്തെങ്കിലും ഇന്നും കെഎസ്ആർടിസി സർവീസുകൾ മുടങ്ങി. 277 സർവീസുകളാണ് ഇന്ന് റദ്ദാക്കിയത്. തെക്കൻ മേഖലയെയും മധ്യമേഖലയെയുമാണ് ഡ്രൈവർമാരുടെ കുറവ് സാരമായി ബാധിച്ചത്.

തെക്കൻ മേഖലയിൽ 130ഉം മധ്യമേഖലയിൽ 114ഉം സ‍ർവീസുകൾ മുടങ്ങി. വടക്കൻ മേഖലയിൽ 33 സ‍ർവീസുകളാണ് മുടങ്ങിയത്. തിരുവനന്തപുരത്ത് 47 ട്രിപ്പുകൾ മുടങ്ങി. പിരിച്ചുവിട്ടവരെ ദിവസ വേതനക്കാരായി നിയമിക്കാൻ തീരുമാനിച്ചെങ്കിലും ചിലർ ജോലിക്കെത്തിയില്ല. തിരിച്ചെടുത്തുള്ള ഉത്തരവ് നൽകാത്തത്തിലും ആനുകൂല്യങ്ങൾ അനുവദിക്കാത്തതിലും പ്രതിഷേധിച്ചാണ് ഇവർ വിട്ടുനിന്നത്. 

പിഎസ്‍സി പട്ടികയിൽ നിന്ന് എംപാനൽ ജീവനക്കാരായി നിയമിച്ച ശേഷം പിരിച്ചുവിട്ട 512 പേരും ഇന്ന് ജോലിക്ക് കയറിയില്ല. അഞ്ച് വർഷം സർവീസുള്ളവരെ മാത്രം ജോലിക്കെടുത്താൽ മതിയെന്ന തീരുമാനവും തിരിച്ചടിയായി. സർവീസുകൾ വ്യാപകമായി മുടങ്ങിയെങ്കിലും ഇന്നലെ വരുമാനം കൂടി. കഴിഞ്ഞ തിങ്കളാഴ്ചയിലെ അപേക്ഷിച്ച് 46,774 രൂപയാണ് ഇന്നലെ വരുമാനം കൂടിയത്.