കെഎസ്ആര്‍ടിസി അന്തര്‍ജില്ലാ സര്‍വീസ് പുനഃരാരംഭിച്ചു, ബസുകള്‍ നിരത്തിലിറങ്ങിത്തുടങ്ങി
പഴയ നിരക്കില്‍ സമീപ ജില്ലയിലേക്ക് സര്‍വീസ് നടത്താനാകില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്.
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്ന് സമീപ ജില്ലയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ബുധനാഴ്ച രാവിലെ മുതല്‍ ആരംഭിച്ചു. യാത്രക്കാരുടെ തിരക്കനുസരിച്ചാണ് ബസുകൾ വിടുന്നത്. ചൊവ്വാഴ്ച മുതല്‍ സര്‍വീസ് തുടങ്ങാന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും വിശദമായ ഉത്തരവ് ഇറങ്ങാത്തതിനാല്‍ ഇന്നലെ ബസ് ഓടിയില്ല.
ഗതാഗതമന്ത്രി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഇന്ന് മുതല്‍ സര്‍വീസ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പഴയ ടിക്കറ്റ് നിരക്കിലായിരിക്കും സര്‍വീസ് നടത്തുക. എല്ലാ സീറ്റുകളിലേക്കും യാത്രക്കാരെ കയറ്റും. നിര്‍ത്തിയുള്ള യാത്ര അനുവദിക്കില്ല. കണ്ടെയ്‌മെന്‍റ് സോണുകള്‍ സ്റ്റോപ്പുണ്ടായിരിക്കില്ല. ജില്ലകള്‍ക്കകത്തെ സര്‍വീസിന് കൂട്ടിയ ടിക്കറ്റ് നിരക്കുകള്‍ പിന്‍വലിച്ചിട്ടുണ്ട്. അതേസമയം, പഴയ നിരക്കില്‍ സമീപ ജില്ലയിലേക്ക് സര്‍വീസ് നടത്താനാകില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്. നിരക്ക് വര്‍ധിപ്പിക്കാതെ അന്തര്‍ജില്ലാ സര്‍വീസ് നടത്തില്ലെന്ന് സ്വകാര്യ ബസുടമകള്‍ അറിയിച്ചു.
ബസുകളിലെ മിനിമം യാത്രാനിരക്ക് അൻപത് ശതമാനം കൂട്ടണമെന്ന് ഗതാഗതവകുപ്പിൻ്റെ ശുപാർശ