Asianet News MalayalamAsianet News Malayalam

മിന്നൽ സമരത്തിൽ നടപടി: കെഎസ്ആർടിസിയിൽ എസ്മ ബാധകമാക്കണമെന്ന് കളക്ടര്‍, അന്തിമറിപ്പോർട്ട് നാളെ

ജനരോഷം ശക്തമായ സാഹചര്യത്തിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കർശനനടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചതായാണ് വിവരം

ksrtc strike collector will submit report tomorrow
Author
Thiruvananthapuram, First Published Mar 6, 2020, 7:43 AM IST

തിരുവനന്തപുരം: തലസ്ഥാനത്തെ അഞ്ച് മണിക്കൂർ ദുരിതത്തിലാക്കിയ മിന്നൽ പണിമുടക്ക് സംബന്ധിച്ച് ജില്ലാ കളക്ടർ നാളെ അന്തിമ റിപ്പോർട്ട് സമർപ്പിക്കും. കെഎസ്ആർടിസിയിൽ എസ്മ ബാധകമാക്കണമെന്നാണ് കളക്ടറുടെ പ്രാഥമിക റിപ്പോർട്ട്. തലസ്ഥാനത്തെ വലച്ച മിന്നൽ സമരത്തെ പൂർണ്ണമായും തള്ളിപ്പറയുന്ന റിപ്പോർട്ടാണ് ജില്ലാകളക്ടർ തയ്യാറാക്കിയിരിക്കുന്നത്. പൊതുഗതാഗതസംവിധാനം മുന്നറിയിപ്പൊന്നുമില്ലാതെ സമരം നടത്തി, ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി, തുടങ്ങിയ പരാമർശങ്ങളുമുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാരിക്കാൻ എസ്മ ബാധകമാക്കണമെന്നാണ് പ്രാഥമികറിപ്പോർട്ടിലെ നിർദ്ദേശം.

ജനരോഷം ശക്തമായ സാഹചര്യത്തിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കർശനനടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചതായാണ് വിവരം. ജില്ലാകളക്ടറുടെ അന്തിമറിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും നടപടി. ബസ്സുകൾ കൂട്ടത്തോടെ റോഡിൽ നിർത്തി ഇറങ്ങിപ്പോയ ഡ്രൈവർമാരുടേയും കണ്ടക്ടർമാരുടെയും പട്ടിക ശേഖരിക്കുകയാണ്. കെഎസ്ആർടിസി ജീവനക്കാർ പൊലീസിനെ കയ്യേറ്റം ചെയ്തതോടെയാണ് എടിഒയെയടക്കം കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വിശദീകരണം. പൊലീസ് ഭീഷണിപ്പെടുത്തി കസ്റ്റഡിയിലെടുത്തുവെന്നാണ് കെഎസ്ആർടിസി ജീവനക്കാർ നൽകിയ മൊഴി. പൊലീസിനോട് കലക്ടർ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു. 

Follow Us:
Download App:
  • android
  • ios