സിഗിംൾ ഡ്യൂട്ടിയിലേക്ക് കെഎസ്ആര്‍ടിസി: ആദ്യഘട്ടത്തിൽ എട്ട് ഡിപ്പോകളിൽ നടപ്പാക്കും
ഓര്‍ഡിനറി ഷെഡ്യൂളുകൾ ഇരട്ടിയാക്കിയ ശേഷമാണ് ഓരോ യൂണിറ്റിലും ആഴ്ചയിൽ ആറ് ദിവസം സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നത്
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട് തൊഴിലാളി നേതാക്കളുമായുള്ള മാനേജ്മെന്റിന്റെ ചർച്ച തുടരും. നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കരണം മനസ്സിലാക്കാൻ പുതുക്കിയ ഷെഡ്യൂളുകളുടെ മാതൃക യൂണിയൻ നേതാക്കൾക്ക് കൈമാറി. ഇത് യൂണിയൻ നേതാക്കൾ വിശദമായി പഠിച്ച ശേഷം മറ്റന്നാൾ വീണ്ടും ചർച്ച നടത്താനാണ് തീരുമാനം.
തിരുവനന്തപും ജില്ലയിലെ 8 ഡിപ്പോയിലെ ഷെഡ്യൂളുകളാണ് കൈമാറിയത്. ഓര്‍ഡിനറി ഷെഡ്യൂളുകൾ ഇരട്ടിയാക്കിയ ശേഷമാണ് ഓരോ യൂണിറ്റിലും ആഴ്ചയിൽ ആറ് ദിവസം സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നത്. എട്ട് മണിക്കൂറിൽ അധികം വരുന്ന തൊഴിൽ സമയത്തിന് രണ്ട് മണിക്കൂർ വരെ അടിസ്ഥാന ശന്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടിവേതനം നൽകുമെന്നാണ് മാനേജ്മെന്റ് പറയുന്നത്.
ഈ ഘടനയെ സ്വാഗതം ചെയ്യുന്പോഴും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ള യൂണിയനുകളുടെ നിലപാട്. പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് ടിഡിഎഫ് വ്യക്തമാക്കി. പ്രതിസന്ധി കാലത്ത് എന്തിനാണ് തെഴിലാളികളെ തെറ്റിധരിപ്പിച്ച് പണിമുടക്ക് നടത്തുന്നതെന്നായിരുന്നു സിഐടിയുവിന്റെ ചോദ്യം.
ആറ്റിങ്ങൽ, കണിയാപുരം, നെയ്യാറ്റിൻകര, പൂവാർ, വിഴിഞ്ഞം, നെടുമങ്ങാട്, പാറശാല, കാട്ടാക്കട, നെടുമങ്ങാട് - ഡിപ്പോകളിലാണ് ഡ്യൂട്ടി പരിഷ്കാരം ആദ്യം നിലവിൽ വരുന്നത്.