ദീര്‍ഘദൂര യാത്രക്കാരെ വലയ്ക്കുന്ന പരിഷ്കാരവുമായി കെഎസ്ആര്‍ടിസി
കെഎസ്ആർടിസി മൂന്നൂറിലധികം ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ഞായറാഴ്ചയോടെ നിർത്തലാക്കും. ഇതോടെ ദീർഘദൂര യാത്രക്കാർ പലയിടങ്ങളിലും ഇറങ്ങി ബസ് മാറിക്കയറേണ്ട സ്ഥിതിയാകും.
തിരുവനന്തപുരം: കെഎസ്ആർടിസി മൂന്നൂറിലധികം ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ഞായറാഴ്ചയോടെ നിർത്തലാക്കും. ഇതോടെ ദീർഘദൂര യാത്രക്കാർ പലയിടങ്ങളിലും ഇറങ്ങി ബസ് മാറിക്കയറേണ്ട സ്ഥിതിയാകും. സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണ് പുതിയ പരിഷ്ക്കാരമെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
ദീർഘദൂര ഫാസ്റ്റ് പാസഞ്ചറുകൾക്ക് പകരം നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ചെയിൻ സർവ്വീസുകളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായാണ് വർഷങ്ങളായി ഓടുന്ന ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസുകള്‍ നിര്‍ത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോകേണ്ട യാത്രാക്കാരൻ ഇനി കായംകുളത്തോ കൊല്ലത്തോ ഇറങ്ങി മറ്റൊരു ബസ്സ് കയറേണ്ടി വരും. തൃശൂർ- കോട്ടയം-തിരുവനന്തപുരം റൂട്ടിലും തൃശൂർ - ആലപ്പുഴ - തിരുവനന്തപുരം റൂട്ടിലും ഓടുന്ന ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് നിർത്തുന്നത്. വര്‍ഷങ്ങളായി സർവീസ് നടത്തുന്ന തൊടുപുഴ- തിരുവനന്തപുരം ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചറും ഇനിയുണ്ടാകില്ല.
15 മിനിറ്റ് ഇടവിട്ട് സൂപ്പര്‍ഫാസ്റ്റ് ബസ്സ് ള്ളതിനാല്‍ ദീര്‍ഘദൂരറൂട്ടുകളില്‍ യാത്രാക്ലേശമുണ്ടാകില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം. ഒരേ സമയം ഒരേ റൂട്ടിലേക്ക് കെഎസ്ആർടിസി തന്നെ പല സർവ്വീസുകൾ നടത്തുന്ന സാഹചര്യം പുതിയ പരിഷ്ക്കാരം വഴി ഒഴിവാക്കാനാകും. ബസ്സുകൾ പുതിയ റൂട്ടിലേക്ക് മാറ്റുന്നതിനാൽ സാമ്പത്തിക ലാഭമുണ്ടാകുമെന്നും കെഎസ്ആർടിസി കണക്ക് കൂട്ടുന്നു.