സംസ്ഥാന വ്യാപകമായി അത്തരം സമരം ഉണ്ടാകില്ല. അറസ്റ്റിൽ ആയ സഹപ്രവർത്തകർക്ക് നിയമ സഹായം നൽകുമെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ
എറണാകുളം: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിനെതിരെ ഷൂ എറിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി കെഎസ്‍യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ രംഗത്ത്.സമരത്തെ ഡിവൈഎഫ്ഐ കൈയ്യൂക്ക് കൊണ്ട് നേരിടുകയാണ്. ഗുണ്ടകളെ പിണറായി വിജയന്‍റെ വാഹനത്തിന് അകമ്പടി കൊണ്ട് പോകുകയാണ്.നവകേരള സദസിന്‍റെ സംരക്ഷണ ചുമതല ഗുണ്ടകളെ ഏൽപ്പിച്ചോയെന്നും അദ്ദേഹം ചോദിച്ചു.
ഷൂ എറിഞ്ഞത് വൈകാരിക പ്രതിഷേധമായിരുന്നു. അത് സമരമാർഗം അല്ല. അത് ജനാധിപത്യ രീതി അല്ല. കേസിൽ അറസ്റ്റിൽ ആയ സഹപ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. അവര്‍ക്ക് നിയമ സഹായം നൽകും. ഷൂ എറിഞ്ഞത്തിന്‍റെ പേരിൽ അവരെ ഒറ്റപ്പെടുത്തില്ല. സംസ്ഥാന വ്യാപകമായി അത്തരം സമരം ഉണ്ടാകില്ല. നവകേരള സദസ്സിനും അക്രമത്തിനും എതിരെ സമരം ശക്തമായി തുടരും. ആഭാസ യാത്ര ആണ് പിണറായി വിജയന്‍ നടത്തുന്നത്. മുഖ്യമന്ത്രിയുടേത് വെല്ലുവിളിയാണ്. വെല്ലുവിളി കൊണ്ട് സമരം ഇല്ലാതാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ പെരുമ്പാവൂരിൽ നവകേരള സദസിനിടെയുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ 4 കെ.എസ്.യു പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഓടക്കാലിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു നേരെ ഷൂ എറിഞ്ഞ 4 കെ.എസ് യു പ്രവർത്തരെയാണ് കോടതിയിൽ ഹാജരാക്കുക. സംഘർഷത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത 20 യൂത്ത് കോൺഗ്രസ് - കെ എസ് യു പ്രവർത്തകരിൽ 16 പേരെ ഇന്നലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. ഇന്ന് എറണാകുളം ജില്ലയിലെ 7 നിയോജക മണ്ഡലങ്ങളിൽ കോൺഗ്രസ് പൊലീസ് സ്‌റ്റേഷൻ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
