ബന്ദ് പരീക്ഷകളെ ബാധിക്കില്ലെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, സര്‍വകലാശാല തല പരീക്ഷകളെ സമരത്തിൽ നിന്ന് ഒഴിവാക്കിയതായും കെ.എസ്.യു അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്താന്‍ കെഎസ് യു. പൂക്കോട് വെറ്ററിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ നേതാക്കളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. അതേസമയം കെ.എസ്.യു വിദ്യാഭ്യാസ ബന്ദിനെതിരെ വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തി.
പരീക്ഷാ സമയത്ത് സമരം പ്രഖ്യാപിച്ചത് വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കെഎസ്‌യു ഈ തീരുമാനത്തിൽ നിന്ന് പിന്തിരിയണം. ഇതിനായി കോൺഗ്രസ് നേതൃത്വം ഇടപെടണം. വിദ്യാർഥികൾക്ക് സ്വൈര്യമായി പരീക്ഷ എഴുതാൻ പൊലിസ് സഹായം തേടുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ബന്ദ് പരീക്ഷകളെ ബാധിക്കില്ലെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, സര്‍വകലാശാല തല പരീക്ഷകളെ സമരത്തിൽ നിന്ന് ഒഴിവാക്കിയതായും കെ.എസ്.യു അറിയിച്ചു.
