പിഎസ്‍സി പരീക്ഷാ തട്ടിപ്പ്; അന്വേഷണം സർക്കാരും പിഎസ്സിയും അട്ടിമറിക്കുന്നെന്ന് അഭിജിത്ത്
തട്ടിപ്പിന് പൂർണ ഉത്തരവാദിത്വം പിഎസ്‍സി ചെയർമാനെന്നും അഭിജിത്ത് ആരോപിച്ചു. തെളിവുകൾ നശിപ്പിക്കാൻ പിഎസ്‍സി ചെയർമാൻ കൂട്ടു നിന്നെന്നും സുതാര്യമായ അന്വേഷണം വേണമെന്നും അഭിജിത്ത്
തിരുവനന്തപുരം: പിഎസ്‍സി തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണം സംസ്ഥാന സർക്കാരും പിഎസ്‍സി യും അട്ടിമറിക്കുന്നുവെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്ത്. അന്വേഷണം നാലോ അഞ്ചോ പേരിൽ മാത്രം ഒതുങ്ങുന്നു. ചോദ്യപേപ്പർ ആരാണ് എത്തിച്ചതെന്നു പോലും അന്വേഷണസംഘത്തിന് കണ്ടെത്താനായില്ല.
ഫോൺ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല. തട്ടിപ്പിന് പൂർണ ഉത്തരവാദിത്വം പിഎസ്‍സി ചെയർമാനെന്നും അഭിജിത്ത് ആരോപിച്ചു. തെളിവുകൾ നശിപ്പിക്കാൻ പിഎസ്‍സി ചെയർമാൻ കൂട്ടു നിന്നെന്നും സുതാര്യമായ അന്വേഷണം വേണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു.
അതേസമയം പരീക്ഷാ ദിവസം പ്രതികൾ തമ്മിൽ കൈമാറിയ എസ്എംഎസും ഫോൺ വിളി രേഖകളും ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഹൈടെക് സെല്ലിന്‍റെ ശാസ്ത്രീയ പരിശോധനയിലാണ് ഫലം കൈമാറിയത്. മൊബൈൽ ഫോണുകൾ നശിപ്പിച്ചിട്ടും പരീക്ഷ ദിവസം നടന്ന എസ്എംഎസുകൾ ഹൈടെക് സെൽ കണ്ടെത്തുകയായിരുന്നു. ചോർത്തിയ പരീക്ഷ പേപ്പർ പ്രതികൾകെത്തിച്ചത് നവമാധ്യമങ്ങൾ വഴിയാണെന്നാണ് പൊലീസിന്‍റെ സംശയം.