വാളയാര്‍ സംഭവം: എ കെ ബാലനെതിരെ കെ എസ് യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം
വാളയാര്‍ സംഭവത്തിൽ സിബിഐ അന്വഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസ സമരം തുടങ്ങി. സിപിഎം വേട്ടക്കാർക്കൊപ്പമാണെന്നും കുമ്മനം
തിരുവനന്തപുരം: വാളയാർ സംഭവത്തിൽ പ്രതിഷേധിച്ച് മന്ത്രി എ കെ ബാലനെ കെഎസ് യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. തിരുവനന്തപുരത്തെ കോർപ്പറേഷൻ ഓഫീസിനു മുന്നിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റാൻ ശ്രമിക്കുന്നതിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
പ്രതിഷേധത്തിനിടെ വഴിയാത്രക്കാരിക്കും പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപെട്ട് സമർപ്പിച്ച പൊതു താൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. ഇരകളുടെ രക്ഷിതാക്കൾക്കോ, സർക്കാറിനോ പോക്സോ കോടതി വിധി ചോദ്യം ചെയ്ത് അപ്പീൽ നൽകാമെന്ന് ചൂണ്ടികാട്ടിയാണ് ഹൈക്കോടതി നടപടി.
വാളയാര്‍ സംഭവത്തിൽ സിബിഐ അന്വഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസ സമരം തുടങ്ങി. സിപിഎം വേട്ടക്കാർക്കൊപ്പമാണെന്നും കുമ്മനം വിമർശിച്ചു. എന്നാല്‍ കോടതി വെറുതെ വിട്ട പ്രതികൾക്കെതിരെ മറ്റൊരു അന്വേഷണം പ്രായോഗികമല്ലെന്ന് മുൻ ഡിജിപി ടി പി സെൻകുമാർ വ്യക്തമാക്കി. വാളയാർ കേസുമായി ബന്ധപ്പെട്ട് പരാതികൾ ഒന്നും കിട്ടിയിട്ടില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ എച്ച് എൽ ദത്തു വ്യക്തമാക്കി.