താത്കാലിക ചുമതല മികച്ച രീതിയിൽ നിറവേറ്റും.പ്രതിഷേധങ്ങളെ കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും ഡോ. എം റോസലിന്‍ഡ് ജോർജ്ജ്

കൊച്ചി:കുഫോസ് ആക്ടിംഗ് വിസിയായി ഗവർണർ നിയമിച്ച ഡോ. എം.റോസലിന്‍ഡ് ജോർജ് സർവകലാശാല ആസ്ഥാനത്ത് എത്തി ചുമതലയേറ്റു.റിജി ജോണിന്‍റെ നിയമനം റദ്ദാക്കിയ കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ താത്കാലിക വിസിക്ക് ചുമതല നല്‍കിയത്.ഭരണ സ്തംഭനം ഒഴിവാക്കാനാണ് ചുമതലയേൽക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി..താത്കാലിക ചുമതല മികച്ച രീതിയിൽ നിറവേറ്റും.പ്രതിഷേധങ്ങളെ കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ല.എല്ലാവരും അവരവരുടെ കടമകൾ നിവവേറ്റണമെന്നാണ് പറയാനുള്ളതെന്നും അവര്‍ പറഞ്ഞു.

പുറത്താക്കപ്പെട്ട വി സി റിജി ജോണിന്‍റെ ഭാര്യയാണ് റോസലിന്‍ഡ് ജോർജ്. ഫിഷറീസ് സ‍ര്‍വകലാശാലയിലെ ഫിഷറീസ് ഫാക്കൽറ്റി ഡീനും ഏറ്റവും മുതിർന്ന പ്രൊഫസറുമാണ്.നിലവിലെ ചുമതലകള്‍ക്ക് പുറമേ വിസിയുടെ ചുമതലയും ഉടന്‍ ഏറ്റെടുക്കണമെന്ന് ഗവര്‍ണറുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ചാന്‍സലര്‍ എന്ന നിലയില്‍ യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും , സര്‍വ്വകലാശാല നിയമവും പാലിച്ചാണ് ഉത്തരവെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ വിസി കെ റിജി ജോൺ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സ്റ്റേ കിട്ടിയിട്ടില്ല. കാർഷിക വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റില്‍ വരുന്നതാണ്. യുജിസി ചട്ടം ബാധകമല്ല.എന്നാല്‍ ഹൈക്കോടതി ഇത് കണക്കിൽ എടുത്തില്ലെന്നാണ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറയുന്നത്. ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് കുഫോസ് വിസി ഡോ. കെ റിജി ജോണിൻ്റെ നിയമനം റദ്ദാക്കിയത്. യുജിസി ചട്ടങ്ങൾ ലംഘിച്ചാണ് റിജി ജോണിൻ്റെ നിയമനം എന്ന് വിലയിരുത്തിയായിരുന്നു ഹൈക്കോടതിയുടെ വിധി. യുജിസി ചട്ടങ്ങൾ പാലിച്ചുകൊണ്ട് പുതിയ വിസിയെ നിയമിക്കാനും ഹൈക്കോടതി വിധിയിൽ പറഞ്ഞിരുന്നു.