മഴക്കാലമായി; മൺസൂൺ ടൂറിസത്തിന് തയ്യാറെടുത്ത് കുമരകം
നിപയെ സര്‍ക്കാര്‍ ഫലപ്രദമായി നേരിട്ടത് കുമരകത്തെ ടൂറിസം മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്
കോട്ടയം: മഴക്കാലമാവുന്നു. മണ്‍സൂണ്‍ ടൂറിസത്തിന് തയ്യാറെടുക്കുകയാണ് കുമരകം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് കുമരകത്തെ ടൂറിസം മേഖല. നിപ പേടിയില്‍ വിദേശ സഞ്ചാരികള്‍ കുറയുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. നിപ സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെ റിസോര്‍ട്ടുകളും ഹൗസ് ബോട്ടുകളും ബുക്ക് ചെയ്തിരുന്നവര്‍ ചെറിയ തോതില്‍ റദ്ദാക്കിയിരുന്നു.
എന്നാല്‍ നിപയെ സര്‍ക്കാര്‍ ഫലപ്രദമായി നേരിട്ടത് കുമരകത്തെ ടൂറിസം മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. വിദേശത്ത് നിന്നും ഉത്തരേന്ത്യയില്‍ നിന്നുമാണ് മണ്‍സൂണ്‍ ടൂറിസം ആസ്വദിക്കാൻ കുമരകത്തേക്ക് സഞ്ചാരികളെത്തുന്നത്. ജിഎസ്ടി വര്‍ദ്ധനവ് തിരിച്ചടിയാകുമെന്നും റിസോര്‍ട്ട് ഉടമകള്‍ പറയുന്നു.
18 മുതല്‍ 28 ശതമാനം വരെയാണ് നിലവിലെ ജിഎസ്ടി. 24 റിസോര്‍ട്ടുകളും 167 ഹൗസ് ബോട്ടുകളുമാണ് കുമരകത്തുള്ളത്. തണ്ണീര്‍മുക്കം ബണ്ട് തുറന്നതോടെ പായലും മറ്റ് മാലിന്യങ്ങളും ഒഴുകി വേമ്പനാട് കായലിലേക്ക് വരുന്നുണ്ട്. മാലിന്യം നീക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി കുമരകം പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.