മുഹമ്മദ് ഫർമാന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി. ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷയെ മധ്യപ്രദേശ് സർക്കാർ എതിർത്തു. മുഹമ്മദ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്നതല്ലെന്നായിരുന്നു മധ്യപ്രദേശ് സർക്കാറിന്‍റെ വാദം.
കൊച്ചി: കുംഭമേള വൈറൽ താരത്തിന്റെ ഭർത്താവ് മുഹമ്മദ് ഫർമാന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് കേരള ഹൈക്കോടതി നീട്ടി. ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷയെ മധ്യപ്രദേശ് സർക്കാർ കോടതിയില്‍ എതിർത്തു. മുഹമ്മദ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്നതല്ലെന്നായിരുന്നു മധ്യപ്രദേശ് സർക്കാറിന്‍റെ വാദം. ട്രാൻസിറ്റ് മുൻകൂർ ജാമ്യാപേക്ഷയാണ് നൽകേണ്ടിയിരുന്നതെന്നാണ് മധ്യപ്രദേശ് സർക്കാർ കോടതിയില്‍ വാദിച്ചത്. എഎസ്ജിയാണ് മധ്യപ്രദേശ് സർക്കാരിനായി ഹാജരായത്. മധ്യപ്രദേശിലാണ് എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തത്. സ്വാഭാവിക മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്നതല്ലെന്നും മധ്യപ്രദേശ് സർക്കാർ വാദിച്ചു. മുഹമ്മദ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ 29 ന് കോടതി വീണ്ടും പരിഗണിക്കാൻ മാറ്റി. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് അതുവരെ തുടരും.

അതേസമയം, മധ്യപ്രദേശ് പൊലീസ് സ്വൈര്യജീവിതം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കുംഭമേള വൈറൽ താരവും ഭർത്താവും കഴിഞ്ഞ ദിവസം മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് റദ്ദാക്കണമെന്ന ആവശ്യവുമായിട്ടാണ് ദമ്പതികൾ മധ്യപ്രദേശ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. അധികൃതർ വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചെന്നും ഹർജിയിൽ ആരോപിക്കുന്നു. ഏകപക്ഷീയമായി റദ്ദാക്കിയ ജനന സർട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കണമെന്നും ഹർജിയിലുണ്ട്. സർക്കാർ രേഖകൾ വ്യാജമായി തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചതിന് പിന്നിലെ ഉദ്യോഗസ്ഥ ഗൂഢാലോചന അന്വേഷിക്കണം. വർഗീയ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ കുറിച്ചും അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങൾക്കെതിരെ നടക്കുന്ന ക്രിമിനൽ ഗൂഢാലോചനയെ സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നാണ് ദമ്പതികളുടെ ആവശ്യം. ആദ്യ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കിയത് ഏകപക്ഷീയമായാണെന്നാണ് ഹർജിയിലെ ആരോപണം. മധ്യപ്രദേശിലെ മഹേശ്വർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് റദ്ദാക്കണമെന്നും ഇവർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

