യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

തൃശ്ശൂര്‍: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രതിയായ പൊലീസുകാരന്‍റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാടക്കത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. തൃശൂർ വെസ്റ്റ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന സജീവന്റെ വീട്ടിലേക്കാണ് പ്രതിഷേധിച്ചുകൊണ്ട് കോണ്‍ഗ്രസി പ്രവര്‍ത്തകര്‍ എത്തിയത്. പ്രതി ചേർക്കപ്പെട്ട നാല് പൊലീസുകാരുടെയും ഫോട്ടോ പതിപ്പിച്ച പോസ്റ്ററുകളുമായിട്ടാണ് പ്രവർത്തകരെത്തിയത്. സംഭവത്തെ തുടര്‍ന്ന് സജീവന്‍റെ വീടിന് പൊലീസ് കാവല്‍ ഒരുക്കിയിട്ടുണ്ട്. 2023 ഏപ്രിൽ അഞ്ചിനാണ് സംഭവം നടന്നത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

കസ്റ്റഡി മര്‍ദനത്തില്‍ നേരത്തെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരുന്നു. കസ്റ്റഡി മർദ്ദനം ഒതുക്കാൻ പൊലീസ് പണം വാഗ്ദാനം ചെയ്തെന്ന് മർദ്ദനമേറ്റ ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. സുജിത്തിനോടും പ്രാദേശിക നേതാവ് വർഗീസ് ചൊവ്വന്നൂരിനോടും 20 ലക്ഷം വരെ പണം വാഗ്ദാനം ചെയ്തെന്നാണ് വെളിപ്പെടുത്തൽ. ഒപ്പം, അന്ന് പൊലീസ് ഡ്രൈവറായിരുന്ന സുഹൈറും തന്നെ മർദിച്ചെന്നും ഇയാൾക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും സുജിത്ത് പറയുന്നു. പണം വാഗ്ദാനം ചെയ്തപ്പോള്‍ നിയമവഴിയിൽ കാണാമെന്ന് തിരിച്ചു പറഞ്ഞതോടെ ഉദ്യോഗസ്ഥർ പിൻതിരിയുകയായിരുന്നു. ഇപ്പോൾ റെവന്യൂ വകുപ്പിലാണ് സുഹൈർ ജോലി ചെയ്യുന്നത്. മര്‍ദിച്ച അഞ്ച് പേർക്കെതിരെയും നടപടി വേണമെന്നാണ് സുജിത്തിന്റെ ആവശ്യം. വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ടതിനെ തുടർന്ന്, കാരണം തിരക്കാൻ ശ്രമിച്ചതാണ് സുജിത്ത് ക്രൂര മർദനത്തിന് ഇരയാവാൻ കാരണം.

പ്രതികൾക്ക് പൊലീസ് കവചമൊരുക്കി എന്ന വിവരവും പുറത്തുവരുന്നുണ്ട്. പൊലീസുകാർക്ക് രക്ഷപെടാൻ പഴുതേറെയിട്ട് എടുത്ത കേസിൽ ദുർബല വകുപ്പുകളാണ് ചുമത്തിയത്. ലോക്കപ്പ് മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ചുമത്തിയത് ഒരു കൊല്ലം തടവ് ലഭിക്കാവുന്ന കുറ്റം മാത്രമാണ്. IPC 323 പ്രകാരം കൈ കൊണ്ടടിച്ചു എന്ന വകുപ്പുമാത്രമാണ് ചുമത്തിയത്. അതേ സമയം, രണ്ട് ശിക്ഷ പറ്റില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. 4 പൊലീസുകാരുടെയും പ്രമോഷൻ 3 വർഷത്തേക്ക് തടഞ്ഞു. അതുപോലെ തന്നെ ഇൻക്രിമെന്റും 2 വർഷത്തേക്ക് തടഞ്ഞു, അതുകൊണ്ട് ഇനിയൊരു വകുപ്പുതല നടപടി സാധ്യമല്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. തുടർ നടപടി കോടതി തീരുമാനപ്രകാരം മതി എന്നും പൊലീസ് വ്യക്തമാക്കുന്നു.

പൊലീസ് കസ്റ്റഡി മർദ്ദനം ശരിവച്ചുള്ള അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഉദ്യോഗസ്ഥർക്ക് എതിരെ നടപടി പേരിന് മാത്രമെന്നും സസ്പെൻഡ് ചെയ്യാതെ അന്വേഷിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. എസ്ഐ നൂഹ്മാൻ, സീനിയർ സിപിഒ ശശിധരൻ, സിപിഒ മാരായ സന്ദീപ്, സജീവ് എന്നിവർ ചേർന്ന് അതിക്രൂരമായിട്ടാണ് സുജിത്തിനെ മർദിച്ചത്. എസി പി കെസി സേതു അന്വേഷിച്ച റിപ്പോർട്ടാണിത്.

YouTube video player