കുട്ടനാട്ടിലെ വോട്ടിന് നോട്ട് ആരോപണം എൽഡിഎഫിന്‍റെ കള്ളപ്രചാരണമാണെന്ന് യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാൻ. എൽഡിഎഫ് നൽകിയ വീഡിയോ പഴയതാണെന്നും താൻ ഗൂഗിൾ പേ ഉപയോഗിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായും റെജി ചെറിയാൻ വ്യക്തമാക്കി
ആലപ്പുഴ: കുട്ടനാട്ടിലെ വോട്ടിന് നോട്ട് ആരോപണത്തിൽ എൽ ഡി എഫ് സ്ഥാനാർഥി തോമസ് കെ തോമസിനെതിരെ രൂക്ഷവിമർശനവുമായി യു ഡി എഫ് സ്ഥാനാർഥി റെജി ചെറിയാൻ രംഗത്തെത്തി. തിരഞ്ഞെടുപ്പ് തുടങ്ങിയ സമയം മുതൽ എൽ ഡി എഫ് സ്ഥാനാർത്ഥി തനിക്കെതിരെ കള്ളപ്രചാരണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. എൽ ഡി എഫ് പരാതിക്കൊപ്പം നൽകിയ വീഡിയോ വർഷങ്ങൾക്ക് മുൻപുള്ളതാണെന്നും താൻ ഹാഫ് കൈ ഷർട്ട് ഉപേക്ഷിച്ചിട്ട് കാലമേറെയായെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് തന്നെ എടുത്ത വീഡിയോ ഉപയോഗിച്ചാണ് വ്യാജ പ്രചാരണം നടത്തുന്നതെന്നും റെജി ചെറിയാൻ കൂട്ടിച്ചേർത്തു. എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് മാനസിക അസ്വാസ്ഥ്യമാണെന്നും ചികിത്സ തേടണമെന്നും അദ്ദേഹം പരിഹസിച്ചു. താൻ ഗൂഗിൾ പേ ഉപയോഗിക്കാറില്ലെന്നും ആരോപണങ്ങൾ തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിയമ പോരാട്ടം
തനിക്കെതിരെ കൊലപാതകി എന്നടക്കം വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമപരമായി പരാതി നൽകിയിട്ടുണ്ട്. തോമസ് ചാണ്ടിയുടെ വികസന നേട്ടങ്ങളെല്ലാം തോമസ് കെ തോമസ് നശിപ്പിച്ചെന്നും കുട്ടനാട്ടിൽ ഇത്തവണ യു ഡി എഫിന് വലിയ വിജയം ഉണ്ടാകുമെന്നും റെജി ചെറിയാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ടിന് നോട്ട് ആരോപണത്തിൽ മാനനനഷ്ട പരാതി നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കമ്മീഷനടക്കം പരാതി നൽകിയിട്ടുണ്ട്. തനിക്കെതിരായ വ്യാജ ആരോപണങ്ങളുടെ നോട്ടിസ് വീടുകളിൽ എത്തിച്ചതടക്കം ചേർത്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതെന്നും നിയമ പോരാട്ടത്തിലൂടെ ഇതിനെല്ലാം ഉത്തരം പറയിക്കുമെന്നും റെജി ചെറിയാൻ കൂട്ടിച്ചേർത്തു.
തോമസ് കെ തോമസിന്‍റെ ആരോപണം
വോട്ടെടുപ്പിന്‍റെ തലേന്നാണ് കുട്ടനാട്ടിൽ യു ഡി എഫ് സ്ഥാനാർഥി റെജി ചെറിയാൻ വോട്ടർമാർക്ക് പണം കൊടുക്കുന്നുവെന്ന ആരോപണവുമായി തോമസ് കെ തോമസ് രംഗത്തെത്തിയത്. തൊഴിലുറപ്പ് സൈറ്റുകളിൽ എത്തി റെജി ചെറിയാൻ പണം കൊടുത്തെന്നടക്കം തോമസ് കെ തോമസ് ആരോപിച്ചു. അന്തസ്സ് ഉണ്ടെങ്കിൽ യു ഡി എഫ് സ്ഥാനാർഥി മത്സരിച്ചു ജയിക്കുകയാണ് വേണ്ടത്. പുറംവഴിയിലൂടെ ജയിക്കാൻ നോക്കരുത്. മനുഷ്യരോട് പ്രവർത്തിച്ചോ മാനുഷിക ഇടപെടലുകൾ നടത്താനും അറിയാത്ത ആളാണ് യു ഡി എഫ് സ്ഥാനാർഥി. എൻ സി പിയിൽ ഉണ്ടായിരുന്നപ്പോൾ കാണിക്കാവുന്ന എല്ലാ വൃത്തികേടുകളും അവിടെ കാണിച്ചു. എൻ സി പിയിൽ നിന്ന് റെജി ചെറിയാനെ പുറത്താക്കിയതാണ്. കുട്ടനാട്ടിൽ ഇങ്ങനെ ഒരാളെ വേണ്ട എന്ന് ജനം തീരുമാനമെടുത്തിട്ടുണ്ട്. യു ഡി എഫുകാർക്ക് ആകെ അബദ്ധം പറ്റിയെന്ന് അഭിപ്രായമില്ല. പി ജെ ജോസഫിനും പാർട്ടിക്കും പണത്തോടുള്ള ആർത്തുകൊണ്ടു പറ്റിയ അബദ്ധമാണ് കുട്ടനാട്ടിലെ സ്ഥാനാർഥി. എന്ത് അഭ്യാസങ്ങൾ കാണിച്ചാലും കുട്ടനാട്ടിൽ എൽ ഡി എഫ് ജയിക്കുമെന്നും തോമസ് കെ തോമസ് അഭിപ്രായപ്പെട്ടിരുന്നു.

