ഐപിസി 354(എ) വകുപ്പ് പ്രകാരം ലൈംഗീക അധിക്ഷേപം നടത്തിയതിനായിരുന്നു കേസ്. അന്വേഷണത്തിന്റ അടുത്തഘട്ടത്തിലേക്ക് കടന്നതോടയാണ് പരാതി നൽകിയ 10 ഹരിത പ്രവർത്തകരുടെയും വിശദമായ മൊഴി വനിത ഇൻസ്പെക്ടർ രേഖപ്പെടുത്തുന്നത്. 

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന നേതാക്കൾക്കെതിരെ ഹരിത നൽകിയ പരാതിയിൽ പൊലീസ് കൂടുതൽ നടപടികളിലേക്ക്. പരാതിക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. 14 ദിവസത്തിനകം പാർട്ടിയിൽ നിന്ന് അനുകൂല നടപടികളുണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് ഹരിതയുടെ നീക്കം. 

Add Asianetnews as a Preferred SourcegooglePreferred

ഹരിത പ്രവർത്തകർക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, ജനറൽ സെക്രട്ടറി പി എ വഹാബ് എന്നിവർക്കെതിരെ കഴിഞ്ഞ ദിവസമാണ് വെളളയിൽ പൊലീസ് കേസ്സെടുത്തത്. ഐപിസി 354(എ) വകുപ്പ് പ്രകാരം ലൈംഗീക അധിക്ഷേപം നടത്തിയതിനായിരുന്നു കേസ്. അന്വേഷണത്തിന്റ അടുത്തഘട്ടത്തിലേക്ക് കടന്നതോടയാണ് പരാതി നൽകിയ 10 ഹരിത പ്രവർത്തകരുടെയും വിശദമായ മൊഴി വനിത ഇൻസ്പെക്ടർ രേഖപ്പെടുത്തുന്നത്. 

നേരത്തെ ഹരിത വനിത കമ്മീഷന് നൽകയ പരാതിയിന്മേൽ സ്പെഷ്യൽ ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അന്ന് നാലുപേരിൽ നിന്ന് മാത്രമാണ് സ്പെഷ്യൽ ബ്രാഞ്ചിന് മൊഴി രേഖപ്പെടുത്താനായത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. പരാതിക്കാരികളിൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലുളളവരിൽ നിന്നാണ് ആദ്യം മൊഴിയെടുക്കുക. ബാക്കിയുളളവർ അയൽ സംസ്ഥാനങ്ങളിലും വിദേശത്തുമാണ്. 

സമ്മർദ്ദമുണ്ടെങ്കിലും പരാതിയിൽ ഉറച്ചുനിക്കുന്നുവെന്നാണ് ഹരിതയുടെ നിലപാട്. രണ്ടാഴ്ചയ്ക്കകം ലീഗ് നേതൃത്വത്തിൽ അനുകൂല നിലപാടുണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് ഹരിതയുടെ നീക്കം. 

ഹരിതയോടുളള ലീഗ് സമീപനത്തിനെതിരെ വിമർശനവുമായി ഡിവൈഎഫ്ഐയും രംഗത്തെത്തി. പരിഷ്കൃത സമൂഹത്തിന് സ്ത്രീകൾക്ക് പ്രവർത്തിക്കാൻ കഴിയുന്ന സംഘടനയല്ല ലീഗെന്നും താലിബാനെ അനുസ്മരിപ്പിക്കുന്ന സമീപനമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സംസ്ഥാന സെക്രട്ടറി എ എ റഹിം പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona