ഉത്തരവിന് എതിരെ ഇന്ന് തന്നെ അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് മുഹമ്മദ് ഫൈസലിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. 

കവരത്തി: വധശ്രമക്കേസില്‍ 10 വര്‍ഷം തടവ് ശിക്ഷയനുഭവിക്കണമെന്ന കരവത്തി കോടതി ഉത്തരവിനെതിരെ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ ഹൈക്കോടതിയെ സമീപിക്കും. ഉത്തരവിന് എതിരെ ഇന്ന് തന്നെ അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് മുഹമ്മദ് ഫൈസലിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. മുൻ കേന്ദ്രമന്ത്രിയും ലക്ഷദ്വീപിലെ കോൺഗ്രസ് നേതാവുമായിരുന്ന പിഎം സയിദിന്‍റെ മകളുടെ ഭർത്താവ് മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ലക്ഷ്ദ്വീപ് എംപി അടക്കം നാലുപേരെ കവരത്തി ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. വധശ്രമം അടക്കമുള്ള വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ശിക്ഷാ വിധിയ്ക്ക് പിന്നാലെ പ്രതികളുടെ ജാമ്യം റദ്ദാക്കി ജയിലിലേക്ക് മാറ്റി. പ്രതികളെ ഉടൻ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.

Add Asianetnews as a Preferred SourcegooglePreferred

2009 ലെ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് പ്രവർത്തകയായ ഖദിസുമ്മയുടെ വീട് എൻസിപി പ്രവർത്തകർ ആക്രമിച്ചിരുന്നു. കോൺഗ്രസിന് വോട്ട് ചെയ്യരുതെന്ന അഭ്യർത്ഥന നിരസിച്ചതിലുള്ള വിരോധമായിരുന്നു കാരണം. അക്രമം നടന്നതറിഞ്ഞ് ഇത് തടയാന്‍ എത്തിയപ്പോഴായിരുന്നു മുഹമ്മദ് സാലിഹിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സാലിഹ് 23 ദിവസം ആശുപത്രിയിലായിരുന്നു. ആഡ്രോത്ത് പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ എംപി മുഹമ്മദ് ഫൈസൽ, സഹോദരൻ പഠിപ്പുര അമീൻ, മറ്റൊരു സഹോദരൻ പഠിപ്പുര ഹുസൈൻ അടക്കം ഉള്ളവരായിരുന്നു പ്രതികൾ. കേസ് റദ്ദാക്കാൻ നേരത്തെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളുകയായിരുന്നു. അ‌ഞ്ചാം പ്രതി വിചാരണ കാലയളവിൽ മരിച്ചതിനാൽ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു.