ആറ് വര്‍ഷത്തിന് ശേഷം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം; നഗരത്തില്‍ ഗതാഗത നിയന്ത്രണം
56 ദിനം നീണ്ട മുറജപത്തിന് പര്യവസാനമായി പദ്മനാഭ സ്വാമി ക്ഷേത്രത്തിനകവും പരിസരവും ദീപ്രഭയിൽ അലിയുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് നഗരം
തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മുറജപത്തിന് സമാപ്തി കുറിച്ച് ഇന്ന് ലക്ഷദീപം. ആറ് വർഷത്തിലൊരിക്കൽ മാത്രം കാണാനാകുന്ന ലക്ഷദീപത്തിനായി വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ലക്ഷദീപത്തിന് മുന്നോടിയായി പരീക്ഷണാർത്ഥം ക്ഷേത്രത്തിൽ ദീപങ്ങൾ തെളിയിച്ചിരുന്നു.
56 ദിനം നീണ്ട മുറജപത്തിന് പര്യവസാനമായി പദ്മനാഭ സ്വാമി ക്ഷേത്രത്തിനകവും പരിസരവും ദീപ്രഭയിൽ അലിയുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് നഗരം. ആറുവർഷത്തിലൊരിക്കൽ മകരസംക്രമദിനത്തിൽ ക്ഷേത്രത്തിൽ ലക്ഷം ദീപങ്ങൾ തെളിയിക്കുന്ന ആചാരം 1744ലാണ് തുടങ്ങിയത്. ഇത് 45ാമത്തെ ലക്ഷദീപം. പരീക്ഷണാർത്ഥമായി നടത്തിയ ദീപം തെളിയിക്കലും അത്ഭുതക്കാഴ്ചയായിരുന്നു.
ശീവേലിപ്പുരയിലെ സാലഭഞ്ജികകൾ, ശ്രീകോവിലിനുളളിലെ മണ്ഡപങ്ങൾ, തൂണുകൾ, ചുവരുകൾ എന്നിവിടങ്ങളിലാണ് ദീപങ്ങൾ തെളിയിക്കുക. മൺചിരാതുകൾക്കു പുറമേ വൈദ്യുതിദീപങ്ങൾ കൊണ്ടും അലങ്കരിക്കും. ലക്ഷദീപം കാണാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. ദർശനത്തിനായി വൈകീട്ട് ഏഴ് മുതൽ ഭക്തരെ കടത്തിവിടും. 27 സ്ഥലങ്ങളിൽ പാർക്കിംഗ് സൗകര്യമുണ്ടാകും. ശീവേലി ഉൾപ്പെടെയുള്ള ചടങ്ങുകൾ കാണാൻ എട്ട് വീഡിയോ വാളുകളും സ്ഥാപിച്ചിട്ടുണ്ട്. ലക്ഷദീപത്തിന് മുന്നോടിയായി രാധേശ്യാം എന്ന പേരിൽ 300 കലാകാരന്മാർ പങ്കെുടുത്ത മെഗാ നൃത്തമേളയും അരങ്ങേറി.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപ മഹോത്സവം; തലസ്ഥാനത്ത് ഗതാഗതനിയന്ത്രണം