കയ്യേറ്റം, ശാന്തൻപാറ സിപിഎം ഓഫീസിന്‍റെ സംരക്ഷണ ഭിത്തി പൊളിച്ചുനീക്കി
പാർട്ടി തന്നെയാണ് സംരക്ഷണ ഭിത്തി പൊളിച്ചുമാറ്റിയത്. റോഡ് പുറമ്പോക്ക് കൈയേറിയാണ് സംരക്ഷണ ഭിത്തി നിർമ്മിച്ചതെന്ന് റവന്യു വകുപ്പ് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി.
![land controversy idukki santhanpara cpm office wall demolished nbu land controversy idukki santhanpara cpm office wall demolished nbu](https://static-ai.asianetnews.com/images/01hnc8rmpkb0agmr7nw6gr852a/santhanpara-cpm_363x203xt.jpg)
ഇടുക്കി: വിവാദമായ ഇടുക്കി ശാന്തൻപാറ സിപിഎം പാർട്ടി ഓഫീസിന്റെ സംരക്ഷണ ഭിത്തി പൊളിച്ച് നീക്കി. പാർട്ടി തന്നെയാണ് സംരക്ഷണ ഭിത്തി പൊളിച്ചുമാറ്റിയത്. റോഡ് പുറമ്പോക്ക് കൈയേറിയാണ് സംരക്ഷണ ഭിത്തി നിർമ്മിച്ചതെന്ന് റവന്യു വകുപ്പ് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി.
സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിൻ്റെ പേരിൽ ശാന്തൻപാറയിലുള്ള എട്ട് സെൻ്റ് സ്ഥലത്ത് പാർട്ടി ഓഫീസ് നിർമ്മിക്കാൻ എൻഒസിക്ക് അനുമതി ആവശ്യപ്പെട്ട് ജില്ല കളക്ടർക്ക് അപേക്ഷ നൽകിയിരുന്നു. ഇത് സംബന്ധിച്ച പരിശോധനയിൽ 48 ചതുരശ്ര മീറ്റർ റോഡ് പുറമ്പോക്ക് കൈവശം വച്ചിരിക്കുന്നതായും കെട്ടിടം നിർമ്മിച്ചതിൽ പന്ത്രണ്ട് ചതുരശ്ര മീറ്റർ പട്ടയമില്ലാത്ത ഭൂമിയിലാണെന്നും കണ്ടെത്തി. ഇക്കാര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് എൻഒസി നരസിച്ചത്. കയ്യേറിയ റോഡ് പുറമ്പോക്ക് ഏറ്റെടുക്കാൻ ഉടുമ്പൻചോല എൽആർ തഹസിൽദാർക്ക് കളക്ടർ നിർദ്ദേശവും നൽകി. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് സിപിഎം തന്നെ സംരക്ഷണ ഭിത്തി പൊളിച്ചു മാറ്റി കയ്യേറ്റം ഒഴിഞ്ഞത്. താലൂക്ക് സർവേയർ നേരിട്ടെത്തി അടയാളപ്പെടുത്തി നൽകിയ ഭാഗമാണ് പൊളിച്ചത്.
മാത്യു കുഴൽ നാടന് ധാർമ്മികതയുണ്ടെങ്കിൽ ചിന്നക്കനാലിൽ അധികം കൈവശം വച്ചിരിക്കുന്ന ഭൂമി വിട്ടുനൽകാൻ തയ്യാറാകണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. ശാന്തൻപാറ വിഷയത്തിൽ തിരിച്ച് ചോദ്യം ഉണ്ടാകുമെന്നതും കയ്യേറ്റം ഒഴിയാൻ കാരണമായിട്ടുണ്ട്. കളക്ടർ എൻഒസി നിരസിച്ച സാഹചര്യത്തിൽ ഓഫീസ് നിർമ്മാണത്തിനുള്ള അനുമതിക്കായി ഹൈക്കോടതിയെ സീപിക്കാനാണ് സിപിഎമ്മിൻ്റെ തീരുമാനം.