കൊട്ടിയൂരിൽ ഉരുൾപ്പൊട്ടലും ചുഴലിക്കാറ്റും; പുഴകളിൽ വെള്ളം ഉയരും, കണ്ണൂരിൽ ജാഗ്രത
ഇരിട്ടി നഗരത്തിൽ വെള്ളം കയറി. കൊട്ടിയൂരിൽ ഉരുൾപ്പൊട്ടലുണ്ടായി. രക്ഷാ പ്രവര്‍ത്തനത്തിന് ജില്ലാ ഭരണകൂടം ഇരുപത് ബോട്ട് ഇറക്കിയിട്ടുണ്ട്.
കണ്ണൂര്‍: കനത്ത മഴയിലും ചുഴലിക്കാറ്റിലും വ്യാപകമായ നാശനഷ്ടമാണ് കണ്ണൂര്‍ ജില്ലയിലുണ്ടായിട്ടുള്ളത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിലും മലയോര മേഖലയിൽ ഉരുൾപൊട്ടിയും പുഴകളിൽ ജല നിരപ്പ് ഉയരുകയാണ്. അതുകൊണ്ട് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് കണ്ണൂര്‍ ജില്ലാ ഭരണകൂടം നൽകുന്നത്.
വെള്ളക്കെട്ടിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാൻ ജില്ലാ ഭരണകൂടം ഇരുപത് ബോട്ടുകൾ ഇറക്കിയിട്ടുണ്ട്. മഴക്കെടുതിയിൽ അകപ്പെട്ടുപോയവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നുണ്ട്. കൊട്ടിയൂരിൽ ചുഴലിക്കാറ്റ് വീശി. ഇരിട്ടി നഗരത്തിൽ വെള്ളം കയറിയ നിലിലാണ്. കൊട്ടിയൂര്‍ വനമേഖലയിൽ ഉരുൾപ്പൊട്ടലുമുണ്ടായിട്ടിണ്ട്.
ഇരിക്കൂർ പുഴ കരകവിഞ്ഞതിനെ തുടർന്ന് ഇരിക്കൂർ, പടിയൂർ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളത്തിനടിയിലാണ് . ഈ മേഖലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നൂറോളം പേരാണ് ക്യാമ്പിൽ കഴിയുന്നത്.