ലാൻഡിങ് പേജ് വഴിയുള്ള പ്രേക്ഷകരുടെ എണ്ണം ടെലിവിഷൻ റേറ്റിങ്ങിൽ ഉൾപ്പെടുത്തരുതെന്ന കേന്ദ്രസർക്കാർ വിജ്ഞാപനത്തിനെതിരെ ഓൾ ഇന്ത്യ ഡിജിറ്റൽ കേബിൾ ഫെഡറേഷൻ നൽകിയ ഹർജി പിൻവലിച്ചു. ഹൈക്കോടതി സ്റ്റേ നീക്കിയതിന് പിന്നാലെയാണ് സംഘടനയുടെ ഈ നീക്കം. ഇതോടെ, ലാൻഡിങ് പേജുകളെ ബാർക്ക് റേറ്റിങ്ങിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള നിയമതടസ്സങ്ങൾ പൂർണ്ണമായും നീങ്ങി.

കൊച്ചി: ലാൻഡിങ് പേജ് വഴിയുള്ള പ്രേക്ഷകരുടെ എണ്ണം ടെലിവിഷൻ റേറ്റിങ്ങിൽ ഉൾപ്പെടുത്തരുതെന്ന കേന്ദ്രസർക്കാർ വിജ്ഞാപനത്തിനെതിരെ നൽകിയ ഹർജി പിൻവലിക്കാൻ അപേക്ഷ നൽകി ഓൾ ഇന്ത്യ ഡിജിറ്റൽ കേബിൾ ഫെഡറേഷൻ. കേരള ഹൈക്കോടതിയിലാണ് സംഘടന കേസ് പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിച്ചത്. കേസിൽ വിശദമായ വാദം കേൾക്കാനിരിക്കെയാണ്, 'പുതിയ സാഹചര്യങ്ങളുടെയും വികാസങ്ങളുടെയും പശ്ചാത്തലത്തിൽ' കേസ് ഇനി മുന്നോട്ട് കൊണ്ടുപോകാൻ താൽപ്പര്യപ്പെടുന്നില്ലെന്ന് വ്യക്തമാക്കി കേബിൾ ഓപ്പറേറ്റർമാരുടെ കൂട്ടായ്മ ഹർജി പിൻവലിക്കാൻ തയ്യാറായത്.

സെറ്റ്-ടോപ്പ് ബോക്സുകൾ ഓൺ ചെയ്യുമ്പോൾ തെളിയുന്ന ആദ്യ ചാനലായ 'ലാൻഡിങ് പേജി'ൽ നിന്നുള്ള പ്രേക്ഷകരെ ബാർക്ക് റേറ്റിങ്ങിൽ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിനെതിരെ കേബിൾ ഓപ്പറേറ്റർമാർ ഹൈക്കോടതിയെ സമീപിക്കുകയും മുൻപ് സ്റ്റേ സമ്പാദിക്കുകയും ചെയ്തിരുന്നു. എന്നാൽ, ലാൻഡിങ് പേജ് പ്രേക്ഷകരെ സ്വാഭാവിക തിരഞ്ഞെടുപ്പായി കണക്കാക്കാനാകില്ലെന്ന കേന്ദ്ര സർക്കാറിന്റെയും ബാർക്കിന്റെയും വാദം അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി കഴിഞ്ഞ ദിവസം ഈ സ്റ്റേ നീക്കി. ലാൻഡിങ് പേജ് പ്രേക്ഷകരെ കൃത്രിമമായി റേറ്റിങ്ങിൽ ഉൾപ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. ഹൈക്കോടതി ഇടക്കാല സ്റ്റേ നീക്കിയതിന് പിന്നാലെ കേബിൾ സംഘടനകൾ തന്നെ ഹർജി പിൻവലിക്കാൻ അപേക്ഷ നൽകിയതോടെ ലാൻഡിങ് പേജുകൾ ബാർക്ക് റേറ്റിങ്ങിൽ നിന്ന് ഒഴിവാക്കുന്ന കേന്ദ്ര വിജ്ഞാപനം നടപ്പിലാക്കുന്നതിലെ നിയമതടസ്സങ്ങൾ പൂർണ്ണമായും നീങ്ങിയിരിക്കുകയാണ്.