മന്ത്രി എ കെ ബാലൻ, അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ കരുൺ, ഇന്ദ്രൻസ് തുടങ്ങി നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ പ്രൗഢമായ യാത്രയയപ്പ്. 

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്ണന് വിട. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ നടന്നത്. ചലച്ചിത്ര രംഗത്തെ പ്രമുഖർ എം ജെ രാധാകൃഷ്ണനെ അവസാനമായി ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനുമെത്തി. 

Add Asianetnews as a Preferred SourcegooglePreferred

ക്യാമറയിൽ കാലാതീതമായ ഫ്രെയിമുകൾ ബാക്കിയാക്കിയാണ് എം ജെ രാധാകൃഷ്ണൻ ഓർമ്മയാകുന്നത്. പട്ടത്തെ വീട്ടിൽ നിന്നും ഉച്ചയ്ക്ക് 12.30-ഓടെയാണ് മൃതദേഹം വഴുതക്കാ‍ട് കലാഭവൻ തിയറ്ററിൽ പൊതുദർശനത്തിനെത്തിച്ചത്. മന്ത്രി എ കെ ബാലൻ, അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ കരുൺ, ഇന്ദ്രൻസ് തുടങ്ങി നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ പ്രൗഢമായ യാത്രയയപ്പ്.

ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്കാരം ഏഴ് തവണ സ്വന്തമാക്കിയ അദ്ദേഹം മൂന്ന് പതിറ്റാണ്ട് നീണ്ട സാർത്ഥകമായ ചലച്ചിത്രജീവിതത്തിനൊടുവിലാണ് യാത്രയാകുന്നത്.