ഫാത്തിമയുടെ പിതാവ് മദ്രാസ് ഹൈക്കോടതിയിലേക്ക്: ഇപ്പോള്‍ സിബിഐ അന്വേഷണം വേണ്ടെന്ന് തമിഴ്‍നാട് സര്‍ക്കാര്‍
ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ഇപ്പോള്‍ സിബിഐ അന്വേഷണം വേണ്ടെന്ന് തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയിൽ അറിയിച്ചു
ചെന്നൈ: ഐഐടിയില്‍ വച്ച് മരണപ്പെട്ട മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്‍റെ പിതാവ് അബ്ദുള്‍ ലത്തീഫ് നീതി തേടി മദ്രാസ് ഹൈക്കോടതിയിലേക്ക്. മകളുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് ഹര്‍ജികളാവും ലത്തീഫ് ഹൈക്കോടതിയില്‍ നല്‍കുക.
തന്റെ മകളുടെ മരണത്തിന് പിന്നിലെ ദുരൂഹത കണ്ടെത്തുക , മരണപ്പെട്ട മകളെ അവഹേളിച്ചവർക്കെതിരേയും,മദ്രാസ് ഐ.ഐ.ടിയിൽ തുടരുന്ന വിദ്യാർത്ഥി ആത്മഹത്യയെ കുറിച്ചും അന്വേഷണം നടത്തുക എന്ന ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫാത്തിമയുടെ പിതാവ് മദ്രാസ് ഹൈക്കാടതിയെ സമീപിക്കുന്നത്. നിലവിലെ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും അന്വേഷണം വഴിതെറ്റിയാൽ തെളിവുകൾ പുറത്തുവിടുമെന്ന് പിതാവ് പറഞ്ഞു.
അതേസമയം ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയിൽ അറിയിച്ചു. മുൻ സിബിഐ ഉദ്യോഗസ്ഥർ അന്വേഷണസംഘത്തിന്റെ ഭാഗമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയായ ശേഷം മാത്രം സിബിഐ അന്വേഷണം എന്ന ആവശ്യം പരിഗണിച്ചാൽ മതിയെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് സർക്കാർ മദ്രാസ് ഹൈക്കോടതിയിൽ നിലപാട് അറിയിച്ചത്.