ലത്തീൻ സഭ വിവാദത്തിൽ വിശദീകരണവുമായി കൊച്ചി മേയർ വികെ മിനിമോള്‍. നടത്തിയത് വൈകാരിക പ്രതികരണമായിരുന്നുവെന്നും എല്ലാ സംഘടനകളും വ്യക്തികളും സഹായിച്ചിട്ടുണ്ടെന്നും വികെ മിനി മോള്‍ പറഞ്ഞു

കൊച്ചി: ലത്തീൻ സഭ വിവാദത്തിൽ വിശദീകരണവുമായി കൊച്ചി മേയർ വികെ മിനിമോള്‍. നടത്തിയത് വൈകാരിക പ്രതികരണമായിരുന്നുവെന്നും എല്ലാ സംഘടനകളും വ്യക്തികളും സഹായിച്ചിട്ടുണ്ടെന്നും വികെ മിനി മോള്‍ പറഞ്ഞു. എല്ലാവരോടുമുള്ള നന്ദി പറഞ്ഞുകൊണ്ടിരിക്കുകായണെന്നും പാര്‍ട്ടി തന്‍റെ സീനിയോറിറ്റിയും കഴിവും പരിഗണിച്ചാണ് മേയര്‍ പദവി നൽകിയതെന്നും വികെ മിനി മോള്‍ പറഞ്ഞു. ലത്തീന്‍ സമുദായത്തിന്‍റെ ഉറച്ച ശബ്ദം ഉയര്‍ന്നതിന്‍റെ തെളിവാണ് തനിക്ക് ലഭിച്ച മേയര്‍ പദവിയെന്നായിരുന്നു വി.കെ. മിനിമോളുടെ വെളിപ്പെടുത്തല്‍. ഇതിലാണിപ്പോള്‍ മിനിമോള്‍ വിശദീകരണവുമായി രംഗത്തെത്തിയത്. മേയറെ തീരുമാനിച്ചതിനു പിന്നില്‍ സഭയുടെ സമ്മര്‍ദമില്ലെന്ന കോണ്‍ഗ്രസ് നേതാക്കളുടെ വാദം പൊളിക്കുന്നതാണ് മേയറുടെ പ്രസ്താവന. 

മേയറുടെ പ്രസ്താവന കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിന് മേയര്‍ സ്ഥാനം നിഷേധിക്കപ്പെട്ടതിനെ ചൊല്ലിയുളള വിവാദങ്ങള്‍ തുടരുന്നതിനിടെയും ലത്തീന്‍ സഭയുടെ സമ്മര്‍ദത്തിന് പാര്‍ട്ടി വഴങ്ങിയെന്ന വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കുളളില്‍ ശക്തമായിരിക്കെയുമാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കിയുള്ള മിനിമോളുടെ പ്രസ്താവന. ലത്തീന്‍ സഭയുടെ അല്‍മായ സംഘടനയായ കെആര്‍എല്‍സിസി വാര്‍ഷിക അസംബ്ലിയിലായിരുന്നു മിനിമോളുടെ തുറന്നു പറച്ചില്‍. മേയര്‍ തീരുമാനത്തില്‍ സമുദായ സമ്മര്‍ദങ്ങള്‍ക്ക് പാര്‍ട്ടി വഴങ്ങിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. എന്നാൽ, മിനിമോളുടെ തുറന്നുപറച്ചിൽ പ്രതിപക്ഷമടക്കം ആയുധമാക്കിയതിനിടെയാണ് വിശദീകരണം.