ആഴക്കടല്‍ ; ആശങ്ക അറിയിച്ച് ലത്തീന്‍ രൂപത, മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രം
ആഴക്കടല്‍ മത്സ്യബന്ധന ഇടപാടില്‍ കേരള സര്‍ക്കാര്‍ കമ്മീഷന്‍ തട്ടാന്‍ ശ്രമിച്ചെന്ന് മന്ത്രി ഗിരിരാജ് സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആലപ്പുഴ: ആഴക്കടൽ മത്സ്യബന്ധന കരാർ, തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയായിരിക്കെ ആശങ്ക പരസ്യമാക്കി ആലപ്പുഴ ലത്തീൻ രൂപത. കേന്ദ്ര ഫിഷറീസ് മന്ത്രി ഗിരിരാജ് സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിൽ തീരദേശത്തിന്‍റെ ആശങ്ക പങ്കുവെച്ചത്.
ആഴക്കടൽ കരാറിൽ സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര ഫിഷറീസ് മന്ത്രിയും രൂക്ഷവിമർശനം നടത്തി. മത്സ്യബന്ധന കരാറിലൂടെ എൽഡിഎഫ് സർക്കാർ കമ്മീഷൻ തട്ടാൻ ശ്രമിച്ചു. മത്സ്യസമ്പത്ത് കൊള്ളയടിക്കുന്ന കരാറിന് കേന്ദ്രം ഒരിക്കലും അനുമതി നൽകില്ലെന്നും ഗിരിരാജ് സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തീരദേശം ഉൾപ്പെട്ട ആലപ്പുഴ ജില്ലയിലടക്കം മത്സ്യബന്ധന കരാറിൽ എൽഡിഎഫിനെതിരെ വലിയ പ്രചാരണമാണ് യുഡിഎഫും ബിജെപിയും നടത്തുന്നത്. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്ര ഫിഷറീസ് മന്ത്രി, ആലപ്പുഴ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്.