ലാവ്‍ലിൻ കേസ് വീണ്ടും മാറ്റണമെന്ന് സിബിഐ; സുപ്രീംകോടതിക്ക് അതൃപ്തി
ജനുവരി 7 പരിഗണിക്കുമെന്നും കേസിലെ അധിക രേഖകൾ അതിനകം നല്‍കണമെന്നും സിബിഐയോട് കോടതി നിര്‍ദ്ദേശിച്ചു.
ദില്ലി: എസ് എൻ സി ലാവ്‍ലിൻ കേസ് വീണ്ടും മാറ്റി. കൂടുതല്‍ സമയം വേണമെന്ന സിബിഐ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിലാണ് കേസ് പരിഗണിച്ചത്. തുടര്‍ച്ചയായി കേസ് മാറ്റുന്നതില്‍ അതൃപ്തി അറിയിച്ച കോടതി ജനുവരി 7 നുള്ളില്‍ അധിക രേഖകൾ നല്‍കണമെന്ന് സിബിഐയോട് നിര്‍ദ്ദേശിച്ചു. കേസ് ജനുവരി 7 പരിഗണിക്കും.
രണ്ട് കോടതികൾ ഒരേ തീരുമാനമെടുത്ത കേസിൽ ശക്തമായ വാദങ്ങളുമായി വരണമെന്നാണ് സിബിഐയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പിണറായി വിജയൻ, കെ.മോഹൻ ചന്ദ്രൻ, എ. ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി ലാവ്‍ലിൻ കേസിൽ നിന്ന് കുറ്റവിമുക്തരാക്കിയിരുന്നു.
അതേസയം ഉദ്യോഗസ്ഥരായിരുന്ന കസ്തൂരി രങ്ക അയ്യര്‍, ആര്‍.ശിവദാസൻ, കെ.ജി.രാജശേഖരൻ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. ഹൈക്കോടതി വിധിക്കെതിരെ സിബിഐയും കസ്തൂരി രങ്ക അയ്യര്‍ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുമായി സുപ്രീംകോടതിയിലെത്തിയത്.