2021ല്‍ മന്ത്രി കെ കൃഷ്ണൻകുട്ടിയോടേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി സുമേഷിന്‍റെ ജയം. എൻഡിഎ സ്ഥാനാര്‍ത്ഥി പ്രണേഷ് രാജേന്ദ്രൻ 14697 വോട്ടുകള്‍ നേടി.

ചിറ്റൂർ: നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ ചിറ്റൂർ നിയോജക മണ്ഡലത്തിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അപരന്‍റെ കരുത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി സുമേഷ് അച്യുതന് വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുരുഗദാസിനെ 6510 വോട്ടുകള്‍ക്കാണ് സുമേഷ് അച്യുതന്‍ തോല്‍പിച്ചത്. മുരുഗദാസിന്‍റെ അപരനായി മത്സരിച്ച പി എസ് മുരുഗദാസ് 6984 വോട്ടുകള്‍ പിടിച്ചത് സുമേഷിന്‍റെ വിജയത്തില്‍ നിര്‍ണായകമായി. 2021ല്‍ മന്ത്രി കെ കൃഷ്ണൻകുട്ടിയോടേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി സുമേഷിന്‍റെ ജയം. എൻഡിഎ സ്ഥാനാര്‍ത്ഥി പ്രണേഷ് രാജേന്ദ്രൻ 14697 വോട്ടുകള്‍ നേടി. സുമേഷ് അച്യുതന്‍റെ അപരനായ സി സുമേഷിന് 261 വോട്ടുകള്‍ മാത്രമെ നേടാനായുള്ളു എന്നതും എല്‍ഡിഎഫിന്‍റെ തോല്‍വിയില്‍ നിര്‍ണായകമായി.

പാലക്കാട് ജില്ലയിലെ ചിറ്റൂർ- തത്തമംഗലം നഗരസഭയും ചിറ്റൂർ താലൂക്കിലെ എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരുമാട്ടി, വടകരപ്പതി എന്നീ ഗ്രാമപഞ്ചായത്തുകളും പാലക്കാട് താലൂക്കിലെ പെരുവെമ്പ്, പൊൽപ്പുള്ളി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ചിറ്റൂർ നിയമസഭാമണ്ഡലം. തമിഴ്നാട് അതിർത്തിയോട് ചേർന്നുനിൽക്കുന്ന ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളും (മുമ്പ് ജെ.ഡി.എസ്) കോൺഗ്രസും തമ്മിലായിരുന്നു പ്രധാന മത്സരം.

ചിറ്റൂർ മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പുകളുടെ ഫലം പരിശോധിച്ചാൽ യുഡിഎഫും എൽഡിഎഫും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നതെന്ന് കാണാം. 2001ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ കെ അച്യുതനും കെ കൃഷ്ണൻകുട്ടിയും നേർക്കുനേർ ഏറ്റുമുട്ടി. അന്ന് കൃഷ്ണൻകുട്ടി യു.ഡി.എഫ് വിട്ട് ജെ.ഡി.എസ് (എൽ.ഡി.എഫ്) സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. കെ അച്യുതൻ 59,000ത്തിലധികം വോട്ടുകൾ പെട്ടിയിലാക്കിയപ്പോൾ കൃഷ്ണൻകുട്ടിയ്ക്ക് 45,000ത്തിലധികം വോട്ടുകളേ പിടിക്കാനായുള്ളൂ. ഇതോടെ 13,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കെ അച്യുതൻ മണ്ഡലം പിടിച്ചു.

2006ൽ കെ അച്യുതനും എൽഡിഎഫിന്‍റെ സുഭാഷ് ചന്ദ്രബോസും തമ്മിൽ മുഖാമുഖം എത്തി. എന്നാൽ, 2001ലേതിന് സമാനമായ വിജയം നേടാൻ കെ അച്യുതനായില്ല. വാശിയേറിയ പോരാട്ടത്തിനൊടുവിൽ നേരിയ ഭൂരിപക്ഷത്തിലാണ് കെ അച്യുതൻ വിജയിച്ചത്. 55,000ത്തിലധികം വോട്ടുകൾ അച്യുതൻ നേടിയപ്പോൾ 53,000ത്തിലധികം വോട്ടുകൾ പിടിക്കാൻ സുഭാഷ് ചന്ദ്രബോസിന് കഴിഞ്ഞു. വെറും 2,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അച്യുതന്‍റെ വിജയം.

2011ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ കെ അച്യുതൻ ഹാട്രിക് തികച്ചു. വീണ്ടും സുഭാഷ് ചന്ദ്രബോസായിരുന്നു പ്രധാന എതിരാളി. കെ അച്യുതൻ 69,916 വോട്ടുകൾ പിടിച്ചാണ് വിജയം ആവർത്തിച്ചത്. 57,586 വോട്ടുകൾ സുഭാഷ് ചന്ദ്രബോസ് പിടിച്ചു. 12,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ അച്യുതൻ വിജയിച്ചത്. 2016ൽ മണ്ഡലത്തിൽ മാറ്റത്തിന്റെ കാറ്റ് വീശി. മണ്ഡലം യുഡിഎഫിൽ നിന്ന് എൽഡിഎഫ് തിരിച്ചുപിടിച്ചു. സിറ്റിംഗ് എം.എൽ.എയായിരുന്ന കെ അച്യുതനെ (61,985) വോട്ടുകൾ പരാജയപ്പെടുത്തി കെ കൃഷ്ണൻകുട്ടി (69,270 വോട്ടുകൾ) നിയമസഭയിലെത്തി. 7,285 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കെ കൃഷ്ണൻകുട്ടിയുടെ വിജയം.

2021ൽ മണ്ഡലം തിരിച്ചുപിടിക്കാൻ യുഡിഎഫ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഫലമുണ്ടായില്ല. എൽഡിഎഫ് സ്ഥാനാർത്ഥിയായ കെ കൃഷ്ണൻകുട്ടി വീണ്ടും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. യുഡിഎഫിനായി മത്സരിച്ച സുമേഷ് അച്യുതനെയായിരുന്നു കൃഷ്ണൻകുട്ടി പരാജയപ്പെടുത്തിയത്. 33,874 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കൃഷ്ണൻകുട്ടിയുടെ വിജയം. കഴിഞ്ഞ 25 വർഷത്തിനിടെ ആദ്യ മൂന്ന് തവണ (2001, 2006, 2011) കോൺഗ്രസിന് വേണ്ടി കെ അച്യുതനും അവസാന രണ്ട് തവണ (2016, 2021) നിലവിലെ മന്ത്രി കൂടിയായ കെ കൃഷ്ണൻകുട്ടിയുമാണ് ചിറ്റൂരിനെ പ്രതിനിധീകരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക