സംസ്ഥാനത്തെ ഐ ടി പാര്‍ക്കുകളില്‍ ബാറുകളും പബുകളും വരുമെന്ന്  ഉറപ്പാക്കുന്നതായിരുന്നു ഇടത് സര്‍ക്കാരിന്റെ പുതിയ മദ്യ നടത്തിലെ കരട് മാര്‍ഗ നിര്‍ദ്ദേശം. കഴിഞ്ഞ മാസം അവസാനം ഐ ടി സെക്രട്ടറിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തത്വത്തില്‍ അം?ഗീകരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ (Kerala Government) പുതിയ മദ്യനയത്തിലും (Liquor Policy) ബസ് ചാര്‍ജ് (Bus fare) വര്‍ധനവിലുമടക്കം നിര്‍ണായക തീരുമാനം കൈകൊള്ളാന്‍ ഇന്ന് ഇടതു മുന്നണി യോഗം ചേരും. ബസ് ചാര്‍ജ്ജ് വര്‍ധനവില്‍ തന്നെയാരും യോഗത്തില്‍ പ്രധാന ചര്‍ച്ചയെങ്കിലും മദ്യ നയത്തിലെ നിര്‍ണായക തീരുമാനങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. നവംബര്‍ മാസത്തില്‍ തന്നെ ബസ് ചാര്‍ജ്ജ് വര്‍ധനവ് സംബന്ധിച്ച് ഗതാഗത മന്ത്രി കക്ഷിനേതാക്കള്‍ക്ക് നോട്ട് നല്‍കിയെങ്കിലും ഇനിയും തീരുമാനമായിട്ടില്ല. സ്വകാര്യ ബസ് ഉടമകള്‍ സമരം കടുപ്പിച്ച സാഹചര്യത്തില്‍ ഇനിയും തീരുമാനം വൈകാനിടയില്ല.

മാസം ഒന്നാം തീയതിയുള്ള അടച്ചിടല്‍ ഒഴിവാക്കുക, രണ്ട് മദ്യശാലകള്‍ തമ്മിലുള്ള ദൂരപരിധി കുറയ്ക്കുക എന്നി ആലോചനകളാകും പുതിയ മദ്യനയത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക. ഐടി മേഖലയില്‍ പബ് അനുവദിക്കുക, പഴവര്‍ഗ്ഗങ്ങളില്‍ നിന്നുള്ള വൈന്‍ ഉത്പാദനം തുടങ്ങിയ മാറ്റങ്ങള്‍ക്കും പുതിയ മദ്യനയത്തില്‍ ഊന്നല്‍ നല്‍കുന്നത്. രാജ്യസഭാ സീറ്റ് നിഷേധിച്ചതില്‍ എല്‍ജെഡി നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയതില്‍ യോഗത്തില്‍ വിമര്‍ശനം ഉയരുമോയെന്നതും ശ്രദ്ധേയമാണ്.

ബസ് ചാര്‍ജ് എത്ര വര്‍ധിക്കും

ബസ് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ട് നടത്തിയ അനിശ്ചിത കാല സ്വകാര്യ ബസ് സമരം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ ബസ് ഉടമകള്‍ പിന്‍വലിച്ചിരുന്നു. മിനിമം ചാര്‍ജ് 12 രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയര്‍ത്തണം, വിദ്യാര്‍ഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമായിരുന്നു ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍. കൊവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ധ സമിതി ശുപാര്‍ശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകള്‍ പ്രതിഷേധം അറിയിച്ചിരുന്നു. നവംബര്‍ മാസം തന്നെ മിനിമം ചാര്‍ജ് 10 രൂപായാക്കാന്‍ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. രാമചന്ദ്രന്‍ നായര്‍ ശുപാര്‍ശ പരിഗണിച്ചുള്ള മാറ്റം ഉണ്ടാകുമെന്ന സൂചന നല്‍കുമ്പോഴും എപ്പോള്‍ മുതല്‍ എന്നതില്‍ തീരുമാനം വൈകിയതാണ് സമരത്തിലേക്ക് നയിച്ചത്. എന്തായാലും ഇക്കാര്യത്തില്‍ നാളത്തെ ഇടത് മുന്നണി യോഗത്തില്‍ തീരുമാനമുണ്ടായേക്കും.

സംസ്ഥാനത്തെ ഐ ടി പാര്‍ക്കുകളില്‍ ബാറുകളും പബുകളും വരുമെന്ന് ഉറപ്പാക്കുന്നതായിരുന്നു ഇടത് സര്‍ക്കാരിന്റെ പുതിയ മദ്യ നടത്തിലെ കരട് മാര്‍ഗ നിര്‍ദ്ദേശം. കഴിഞ്ഞ മാസം അവസാനം ഐ ടി സെക്രട്ടറിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തത്വത്തില്‍ അം?ഗീകരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 10 വര്‍ഷം പ്രവൃത്തി പരിചയമുള്ള , മികച്ച പേരുള്ള ഐ ടി സ്ഥാപനങ്ങള്‍ക്ക് ആകും പബ് ലൈസന്‍സ് നല്‍കുക. നിശ്ചിത വാര്‍ഷിക വിറ്റുവരവുള്ള ഐ ടി കമ്പനികളായിരിക്കണമെന്ന നിബന്ധനയുമുണ്ട് കരട് മാര്‍?ഗ നിര്‍ദേശത്തില്‍. പബുകള്‍ ഐടി പാര്‍ക്കിനുള്ളില്‍ ആകും. ഇവിടേക്ക് പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പബ് നടത്തിപ്പിന് ഐ ടി സ്ഥാപനങ്ങള്‍ക്ക് വേണമെങ്കില്‍ ഉപകരാര്‍ നല്‍കാം. ക്ലബുകളുടെ ഫീസിനേക്കാള്‍ കൂടിയ തുക ലൈസന്‍സ് ഫീസായി ഈടാക്കാനാണ് ആലോചന.

സംസ്ഥാനത്തെ ഐടി പാര്‍ലറുകളില്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ പബ് പോലുള്ള സൗകര്യങ്ങളില്ലാത്തത് പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈന്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി അന്ന് വ്യക്തമാക്കിയിരുന്നു. കൊവിഡില്‍ കേരളത്തിലെ ഐടി പാര്‍ക്കുകള്‍ പലതും അടച്ചുപൂട്ടി കമ്പനികള്‍ വര്‍ക് ഫ്രം ഹോം മോഡിലേക്ക് മാറിയതോടെയാണ് ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ നിലച്ചത്. കൊവിഡ് പ്രതിസന്ധി തീരുന്ന മുറയ്ക്ക് ഇക്കാര്യം സജീവമായി മുന്നോട്ട് കൊണ്ടു പോകുകയാണ് സര്‍ക്കാര്‍. 

നിലവില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ ഗസ്റ്റ് ഹൗസില്‍ ഒരു ബിയര്‍ പാര്‍ലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നത് മാത്രമാണ് ഇടവേളകള്‍ ചെലവഴിക്കാനുള്ള ഒരേയൊരു ഉപാധി. ''യുവതയാണല്ലോ വിവിധ ഐടി പാര്‍ക്കുകളില്‍ പ്രധാനമായും ജോലി ചെയ്യുന്നത്. അവര്‍ മറ്റ് സംസ്ഥാനങ്ങളിലെ ഐടി പാര്‍ക്കുകളില്‍ ലഭ്യമായ സൗകര്യങ്ങള്‍ ഇവിടെയും കിട്ടണമെന്ന് ആഗ്രഹിക്കും. മറ്റ് ഐടി കേന്ദ്രങ്ങളിലെ സൗകര്യങ്ങളില്ല ഇവിടെ എന്നത് പോരായ്മയാണ്. കമ്പനികള്‍ സ്വന്തമായി ഇത്തരം കേന്ദ്രങ്ങളിലേക്ക് ജോലി ചെയ്യുന്നവര്‍ക്ക് പോകാന്‍ സൗകര്യം ചെയ്ത് കൊടുക്കുന്നത് മാത്രമേയുള്ളൂ. ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ പബ് പോലുള്ള സൗകര്യങ്ങളില്ല എന്നാണ് അന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.