തെരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ ഇടത് മുന്നണിയുടെ യോഗം ഇന്ന്; ശബരിമല ചർച്ചയാകും
തെരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ ഇന്ന് എല്‍ഡിഎഫ് യോഗം. ശബരിമല സ്വാധീനിച്ചെന്ന വിലയിരുത്തലിൽ ഘടകക്ഷികൾ. തിരിച്ചടി മറികടക്കാനുള്ള കർമ്മപദ്ധതികൾ രൂപീകരിക്കും.
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷമുള്ള ഇടത് മുന്നണിയുടെ ആദ്യ യോഗം ഇന്ന് ചേരും. ശബരിമല പ്രശ്നമാണ് തോൽവിയുടെ പ്രധാന കാരണമെന്ന അഭിപ്രായം ഘടകകക്ഷികൾ ഉന്നയിക്കും.
തെരഞ്ഞെടുപ്പ് തോൽവിയുുടെ കാരണങ്ങൾ സിപിഎമ്മും സിപിഐയും ഇതിനകം വിലയിരുത്തിക്കഴിഞ്ഞു. മോദി വിരുദ്ധ വികാരവും ശബരിമലപ്രശ്നവും യുഡിഎഫിന് അനുകൂലമാണെന്നാണ് ഇരുപാർട്ടികളുടേയും വിലയിരുത്തൽ. മുന്നണിയോഗത്തിലും സമാന നിലപാടുകൾ തന്നെ ഉയരും. ശബരിമല തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചുവെന്ന് ലോക് താന്ത്രിക് ജനതാദളും ബാലകൃഷ്ണപിള്ള വിഭാഗവും യോഗത്തിൽ അഭിപ്രായപ്പെട്ടേക്കാം.
അതേസമയം, യുവതീ പ്രവേശനത്തിൽ സർക്കാറിൻറെ നിലപാട് മാറ്റണമെന്ന് ആരും ആവശ്യപ്പെടാനിടയില്ല. നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള കർമ്മ പദ്ധതികൾക്കും യോഗം ആവിഷിക്കരിക്കും. ഇതിനായുള്ള വിപുലമായ പ്രചാരണ പരിപാടികൾക്കും എൽഡിഎഫ് രൂപം നൽകിയേക്കും.