Asianet News MalayalamAsianet News Malayalam

കിഫ്ബി ൽ സിഎജിക്കെതിരെ എൽഡിഎഫ് സമരം, 25 ന് പ്രതിഷേധ കൂട്ടായ്മ

സിഎജി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ട് കിഫ്ബി ഓഡിറ്റിൽ സിഎജിക്കെതിരെ ധനമന്ത്രി തോമസ് ഐസക് ആഞ്ഞടിച്ചുകൊണ്ട് രംഗത്തെത്തിയതോടെ ആയിരുന്നു വിവാദത്തുടക്കം

LDF protest Against CAG on KIIFB controversy on November 25
Author
Thiruvananthapuram, First Published Nov 21, 2020, 2:46 PM IST

തിരുവനന്തപുരം: കിഫ്ബി വിവാദത്തിൽ സിഎജിക്കെതിരെ എൽഡിഎഫ് സമരം പ്രഖ്യാപിച്ചു. നവംബർ 25 ന് പ്രതിഷേധം നടത്താനാണ് തീരുമാനം. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഇടതുമുന്നണി പ്രതിഷേധ കൂട്ടായ്‌മകൾ സംഘടിപ്പിക്കും. ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ സമരപാതയിലേക്ക് നീങ്ങിയ സർക്കാരും സിപിഎമ്മും, സിഎജി രാഷ്ട്രീയം കളിക്കുന്നുവെന്ന് ആവർത്തിച്ചാണ് കിഎഫ്ബി വിവാദത്തിൽ പ്രതിരോധം തീർക്കുന്നത്.

സിഎജി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ട് കിഫ്ബി ഓഡിറ്റിൽ സിഎജിക്കെതിരെ ധനമന്ത്രി തോമസ് ഐസക് ആഞ്ഞടിച്ചുകൊണ്ട് രംഗത്തെത്തിയതോടെ ആയിരുന്നു വിവാദത്തുടക്കം. സർക്കാരിന് നൽകിയ റിപ്പോർട്ട് നിയമസഭയിലെത്തുന്നതിന് മുൻപ് പുറത്ത് വിട്ടാണ് ധനമന്ത്രി സിഎജിയെ പ്രതിക്കൂട്ടിൽ നിർത്തിയത്. കിഫ്ബി വായ്പ ഭരണഘടനാ വിരുദ്ധമെന്ന സിഎജി കണ്ടെത്തൽ അട്ടിമറിയാണെന്നും, ബിജെപിയും  കോൺഗ്രസും ഇതിനായി ഗൂഢാലോചന നടത്തിയെന്നും തോമസ് ഐസക് ആരോപിച്ചു. 

`കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക' എന്ന മുദ്രാവാക്യം ഉയര്‍ത്തി, വികസന സംരക്ഷണ ദിനമായാണ്‌ എൽഡിഎഫ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുക. കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും ഇതിനെതിരെ ജനം ഒറ്റക്കെട്ടായി രംഗത്ത് ഇറങ്ങണമെന്നും ഇടതുമുന്നണി കൺവീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.

'സ്വര്‍ണ്ണ കള്ളക്കടത്ത്‌ അന്വേഷിക്കുന്നതിന്‌ പകരം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എല്ലാ വികസന പദ്ധതികളും സ്‌തംഭിപ്പിക്കാന്‍ നോക്കുകയാണ്‌. കെ-ഫോണ്‍, ഇ-മൊബിലിറ്റി, ടോറസ്‌ പാര്‍ക്ക്‌, ലൈഫ്‌ മിഷന്‍ തുടങ്ങിയ പദ്ധതികളില്‍ അവര്‍ ഇടപെട്ടു കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയാണ്‌ കിഫ്‌-ബി വഴി വായ്‌പ എടുക്കുന്നത്‌ തന്നെ നിയമ വിരുദ്ധമാണെന്നുള്ള സി & എ.ജിയുടെ റിപ്പോര്‍ട്ട്‌. ഇതുവഴി സംസ്ഥാനത്താകെ നടത്തുന്ന 60,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്‌പ്പിക്കുന്നതിനാണ്‌ ശ്രമിയ്‌ക്കുന്നത്‌. സ്‌കൂളുകളുടെ ആധുനിക വത്‌ക്കരണം, ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തല്‍, ദേശീയപാത വികസനം, റോഡുകള്‍ - പാലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം തുടങ്ങിയ വികസന പദ്ധതികള്‍ ഇല്ലാതാക്കാനുള്ള നീക്കം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌. ഇത്തരത്തില്‍ വികസനത്തിന്റെ ഈ നേട്ടം എല്‍.ഡി.എഫിന്‌ രാഷ്ട്രീയമായി അനുകൂലമാകുമെന്ന്‌ ഭയന്നാണ്‌ യു.ഡി.എഫ്‌ - ബി.ജെ.പി കൂട്ടുകെട്ട്‌ ഇത്തരം സങ്കുചിത പ്രവര്‍ത്തനത്തിന്‌ തയ്യാറാകുന്നത്‌.'

'പ്രളയവും കൊവിഡും പോലുള്ള മഹാദുരന്തങ്ങളെ സമചിത്തതയോടെ അഭിമുഖീകരിക്കുകയും ജനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തി അതിജീവിക്കുന്നതിന്‌ സമര്‍ത്ഥമായ നേതൃത്വം നല്‍കുകയും ചെയ്‌ത മുഖ്യമന്ത്രിയേയും സഹപ്രവര്‍ത്തകരേയും അപകീര്‍ത്തിപ്പെടുത്തുവാനുള്ള ആസൂത്രിത ശ്രമവുമുണ്ട്‌. കേന്ദ്ര ഏജന്‍സികളെ ഈ ലക്ഷ്യത്തോടെ ദുരുപയോഗപ്പെടുത്തുകയാണ്‌. എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനും അതിന്റെ നേനൃത്വത്തെ കരിവാരി തേയ്‌ക്കാനും നടക്കുന്ന നികൃഷ്ട നീക്കങ്ങള്‍ക്കെതിരെ ശക്തമായ ജനവികാരം വളര്‍ത്തിക്കൊണ്ടുവരണം.' - പ്രസ്താവനയിൽ പറയുന്നു.

Follow Us:
Download App:
  • android
  • ios