സർക്കാർ - ഗവർണർ പോരിന് സംസ്ഥാനത്ത് സാഹചര്യം ഒരുക്കിയത് ഗവർണറാണ്. രണ്ട് കൈ കൂട്ടിയടിച്ചാലേ ശബ്ദമുണ്ടാകൂ എന്ന് പ്രധാനമായും ഗവർണർ തിരിച്ചറിയണം
തിരുവനന്തപുരം: ഗവർണർ ചെയ്യുന്നതെല്ലാം ജനം വച്ച് പൊറുപ്പിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അധികാരമില്ലാത്ത കാര്യങ്ങളാണ് ഗവർണർ ചെയ്യുന്നത്. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ ഒഴിവാക്കുന്ന കാര്യം ഗൗരവമായി എൽഡിഎഫ് ആലോചിക്കുമെന്ന് കാനം പറഞ്ഞു. സർവകലാശാല ചട്ടങ്ങളിൽ എല്ലാം വ്യക്തമായുണ്ട്. സർക്കാർ - ഗവർണർ പോരിന് സംസ്ഥാനത്ത് സാഹചര്യം ഒരുക്കിയത് ഗവർണറാണ്. രണ്ട് കൈ കൂട്ടിയടിച്ചാലേ ശബ്ദമുണ്ടാകൂ എന്ന് പ്രധാനമായും ഗവർണർ തിരിച്ചറിയണം. ഗവർണർ സർക്കാരിന് മേൽ തൂങ്ങി നിൽക്കുന്ന വാളായി തുടരട്ടെ എന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ഗവർണറുടെ അന്ത്യശാസനത്തിന്റെ തുടർച്ചയായി ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിയിൽ ശക്തമായ പ്രക്ഷോഭം തുടരുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. രാജ്ഭവനിൽ ആർഎസ്എസ് ക്രിമിനലുകളുടെ ഭരണമാണ് നടക്കുന്നതെന്ന് ജയരാജൻ ആരോപിച്ചു. ആർഎസ്എസ് അജണ്ട നടപ്പിലാക്കാനാണ് ആരിഫ് മുഹമ്മദ് ഖാന്റെ ശ്രമം. മോഹൻ ഭഗവത് കൊടുത്ത കൊട്ടേഷൻ പണി ഇവിടെ നടപ്പാക്കാൻ സമ്മതിക്കില്ല. ആർഎസ്എസുകാരെ വിസിമാരാക്കാൻ സമ്മതിക്കില്ല.
