കരുവന്നൂർ, കണ്ടല ബാങ്ക് തട്ടിപ്പുകൾ; സിപിഐക്ക് ആശങ്ക, സംസ്ഥാന കൗൺസിലിൽ വിമർശനം
യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിമർശിച്ചു

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് ലോക്സഭ തെരഞ്ഞെടുപ്പിൽ തങ്ങൾ മത്സരിക്കുന്ന തൃശ്ശൂർ സീറ്റിനെ ബാധിക്കുമെന്ന് സിപിഐ നേതാക്കൾക്കിടയിൽ ആശങ്ക. ഇക്കാര്യം ഇന്ന് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ നേതാക്കൾ പങ്കുവച്ചു. അതേസമയം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിന് വീഴ്‌ചയുണ്ടായെന്നും വിമർശനം ഉയർന്നു. സംസ്ഥാന നേതൃത്വം തിരുത്തൽ ശക്തിയാകുന്നില്ലെന്നും മുൻകാലങ്ങളിൽ ഭരണം നോക്കാതെ പാർട്ടി മുന്നണിയിൽ തിരുത്തൽ ശക്തിയായെന്നും നേതാക്കൾ പറഞ്ഞു. പാർട്ടിയുടെ മുഖം നഷ്ടമായെന്നും വിമർശനം ഉയർന്നു.
അതേസമയം യോഗത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിമർശിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറയാൻ പാടില്ലായിരുന്നുവെന്നാണ് കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടത്. അരനൂറ്റാണ്ടായി യുഡിഎഫ് ജയിക്കുന്ന മണ്ഡലത്തിൽ എൽഡിഎഫ് ജയിക്കുമെന്ന് പറയുന്നത് മണ്ടത്തരമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. യോഗത്തിൽ വിഭാഗീയ പ്രവർത്തനം നടന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പാലക്കാട് തൃത്താല മണ്ഡലം കമ്മിറ്റി പിരിച്ചുവിടാനും തീരുമാനമായി.
Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ്