അനുനയ നീക്കത്തിൽ നേതാക്കൾ; അതൃപ്തി പ്രകടിപ്പിച്ച് സുധീരൻ, നേതൃത്വം സുവർണ്ണാവസരം പാഴാക്കിയെന്ന് വിമർശനം
അവസാനഘട്ടത്തിലെത്തിയ കെപിസിസി പുന:സംഘടനാ ചർച്ചക്കിടെ സുധീരൻറെ രാജി കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. കൂടിയാലോചനകൾ നടത്തുന്നില്ല എന്ന പരാതിക്കപ്പുറം മറ്റ് ചില കാര്യങ്ങളും രാജിക്ക് പിന്നിലുണ്ട്. ദേശീയ തലത്തിൽ പ്രതീക്ഷിച്ച പദവി കിട്ടാതെ പോയതിലാണ് സുധീരന് അതൃപ്തി.
തിരുവനന്തപുരം: കെപിസിസി(KPCC) രാഷ്ട്രീയകാര്യസമിതിയിൽ നിന്നുള്ള രാജി പിൻവലിക്കണമെന്ന് നേതൃത്വം വി എം സുധീരനോട് (V M Sudheeran) ആവശ്യപ്പെട്ടു. സംസ്ഥാനത്തെത്തിയ എഐസിസി ജനറൽ സെക്രട്ടരി താരിഖ് അൻവർ (Tariq Anwar) അടക്കമുള്ള നേതാക്കൾ സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളിലാണ്. പുതിയ നേതൃത്വം കിട്ടിയ സുവർണ്ണാവസരം പാഴാക്കിയെന്ന് തന്നെ വീട്ടിലെത്തി കണ്ട പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് (V D Satheesan) സുധീരൻ തുറന്നു പറഞ്ഞു.
അവസാനഘട്ടത്തിലെത്തിയ കെപിസിസി പുന:സംഘടനാ ചർച്ചക്കിടെ സുധീരൻറെ രാജി കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. കൂടിയാലോചനകൾ നടത്തുന്നില്ല എന്ന പരാതിക്കപ്പുറം മറ്റ് ചില കാര്യങ്ങളും രാജിക്ക് പിന്നിലുണ്ട്. ദേശീയ തലത്തിൽ പ്രതീക്ഷിച്ച പദവി കിട്ടാതെ പോയതിലാണ് സുധീരന് അതൃപ്തി. കെസി വേണുഗോപാൽ ഇടപെട്ട് ഒതുക്കിയെന്നാണ് സുധീരൻ കരുതുന്നത്. വേണുഗോപാലിനോടുള്ള എതിർപ്പ് നേരിട്ട് പ്രകടിപ്പിക്കുന്നതിന് പകരം വേണുഗോപാൽ പൂർണ്ണമായും പിന്തുണക്കുന്ന സംസ്ഥാന നേതൃത്വത്തോട് കലഹിച്ചാണ് മുന്നറിയിപ്പെന്ന നിലക്കുള്ള രാജി. സംസ്ഥാന നേതൃത്വത്തോട് അടുപ്പമുള്ള രാജ്മോഹൻ ഉണ്ണിത്താൻ അടക്കമുള്ള നേതാക്കൾ രാജികാര്യമാക്കാതെ പ്രതികരിക്കാനുള്ള കാരണം ഇതാണ്.
അതേ സമയം രാജിയിൽ പ്രതിസന്ധിയിലായത് കെപിസിസി ആയതിനാലാണ് വി ഡി സതീശനും സുധാകരനും ഇതുവരെ ഉടക്കിയവരോടുള്ള സമീപനം മാറ്റി അതിവേഗം ഒത്ത് തീർപ്പിന് തയ്യാറായത്. സുധീരനെ നേരിൽ കാണാൻ ശ്രമിക്കുമെന്നും പ്രശ്നം പരിഹരിക്കുമെന്നുമാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നിലവിൽ സ്വീകരിച്ചിരിക്കുന്ന നിലപാട്. താരീഖ് അൻവറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സുധാകരൻ നിലപാട് മാറ്റിയത്. സുധീരനെ നേരിൽ കാണാൻ ഹൈക്കമാന്റ് നിർദ്ദേശമുണ്ടെന്നും സുധാകരൻ പറയുന്നു.
സുധീരനെ അനുനയിപ്പിക്കുമെന്ന് പറഞ്ഞ എഐസിസി ജനറൽ സെക്രട്ടഫി താരിഖ് അൻവർ പക്ഷെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് കാര്യമാക്കാതെയാണ് പ്രതികരിച്ചത്. കോൺഗ്രസ് സമുദ്രമാണ്, ആളുകൾ വരികയും പോകുകയും ചെയ്യും. തർക്കങ്ങളെല്ലാം പരിഹരിക്കും എന്നും
താരിഖ് അൻവർ പറഞ്ഞു.
സുധീരനെ അനുനയിപ്പിക്കാൻ വിഡി സതീശൻ വീട്ടിലെത്തി ചർച്ച നടത്തി. എന്നാൽ ചർച്ചയിലും സുധീരൻ പ്രകടിപ്പിച്ചത് കടുത്ത അതൃപ്തിയാണ്. പുതിയനേതൃത്വത്തിന് താാൻ ആദ്യം പൂർണ്ണ പിന്തുണ നൽകി, എന്നാൽ പിന്നീട് കൂട്ടായ ചർച്ചകളില്ലാതെ ഡിസിസി പുനസംഘടനയിൽൽ ഏകപക്ഷീയ തീരുമാനങ്ങളെടുത്ത് സുവർണ്ണ അവസരം കളഞ്ഞു എന്നായിരുന്നു കുറ്റപ്പെടുത്തൽ. വിമർശനം തുടരുമ്പോഴും സുധീരനെ അനുനയിപ്പിക്കാനാകുമെന്നാണ് കെപിസിസി നേതൃത്വത്തിൻറെ പ്രതീക്ഷ.