'ഫാ:തിയോഡേഷ്യസിന്‍റെ തീവ്രവാദി പരാമര്‍ശത്തില്‍, ശക്തമായി പ്രതികരിച്ച് ,രാജ്യത്തു കുഴപ്പം ഉണ്ടാക്കാനില്ല' ലീഗ്
ഉന്നത സ്ഥാനത്ത് ഇരിക്കുന്നവർ വാക്കുകൾ പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. ഫാദര്‍ തിയോഡേഷ്യസിന്‍റേത് അപക്വമായ പരാമർശം എന്നതിൽ തർക്കം ഇല്ലെന്നും മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സാലം
മലപ്പുറം: മന്ത്രി വി.അബ്ദുറഹ്മാനെതിരെ വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ തീവ്രവാദി പരാമര്‍ശത്തെ അപലപിച്ച് മുസലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം രംഗത്ത്.ഉന്നത സ്ഥാനത്തു ഇരിക്കുന്നവർ വാക്കുകൾ പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. അപക്വമായ പരാമർശം എന്നതിൽ തർക്കം ഇല്ല .അതിനെതിരെ ശക്തമായ പ്രതികരണം നടത്തി രാജ്യത്തു കുഴപ്പം ഉണ്ടാക്കാൻ ലീഗ് ആഗ്രഹിക്കുന്നില്ല .വിഴിഞ്ഞം പദ്ധതിക്ക് ലീഗും യുഡിഎഫും എതിരല്ല.പക്ഷെ അതിന്‍റെ പേരിൽ പാവങ്ങൾ ബുദ്ധിമുട്ടരുത്.സമരം ചെയ്യുന്നവരെ വിശ്വാസത്തിൽ എടുക്കണം.സമരക്കാരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
വിഴിഞ്ഞം തുറമുഖ സെമിനാറിൽ ലത്തീൻ രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ ഫിഷറീസ് മന്ത്രി അബ്ദു റഹാമാൻ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാ.തിയോഡേഷ്യസ് വർഗീയ പരാർമശം നടത്തിയത്. മന്ത്രിയുടെ പേരിൽതന്നെ തീവ്രവാമുണ്ടെന്നായിരുന്നു പരാമർശം. പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനം പല കോണുകളിൽ നിന്നുമുണ്ടായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദൾ റഹാമാൻ നൽകിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വർഗിയ സ്പർദ്ധയുണ്ടാക്കാന്‍ ശ്രമിച്ചതിനും, സാമുദായിക അന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിനുമാണ് കേസ്. പരാമർശം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് ലത്തീൻ സഭയും ഫാ. തിയോഡേഷ്യസും ഖേദം പ്രകടിപ്പിച്ച് പ്രസ്താവനയിറക്കിയിരുന്നു. പരാമർശം നാക്കുപിഴയെന്നായിരുന്നു വൈദികൻെറ ഖേദപ്രകടനം. ഈ കേസിലും ഡിഐജി നിശാന്തിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം തുടർനടപടിയെടുക്കും
വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരം സർക്കാരിന് വെല്ലു വിളി ആയിരിക്കെ സമരത്തോട് സ്വാകരിക്കേണ്ട നയസമീപനം സിപിഎമ്മില്‍ ചർച്ചയായേക്കും. ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം വിശദമായി പരിഗണിക്കാനിടയുണ്ട്. . കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഘർഷവും മന്ത്രി വി. അബ്ദുറഹ്മാനെതിരെ ലത്തീൻ അതിരൂപത വൈദികൻ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ പരാമർശവും ചർച്ചയായേക്കും. സമരം തീർക്കാൻ സമരത്തിനെതിരെ രാഷ്ട്രീയ പ്രചാരണത്തിന് നേരത്തേ സി പിഎം തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും.