സർക്കാർ അഭിഭാഷകരായി പാർട്ടിക്കാരെ അവഗണിച്ച് മറ്റുള്ളവരെ നിയമിച്ചതിനെതിരെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉയർന്ന ചർച്ചകൾ പുറത്തുവന്നു. വിവാദങ്ങളെ തുടർന്ന് ഇനിയുള്ള പ്ലീഡർ നിയമനങ്ങളിൽ കർശന പരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചു.
കൊച്ചി: സർക്കാർ അഭിഭാഷകരുടെ നിയമനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസിൽ പൊട്ടിത്തെറി. നിയമനങ്ങളിലെ കൃത്രിമത്വം പുനപരിശോധിക്കാൻ ജനറൽ ബോഡി വിളിച്ച് ചേർക്കണമെന്നാണ് ആവശ്യം. മറ്റ് പാർട്ടിക്കാരുടെ നിയമനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ പുകമറയിലാക്കിയെന്നും കുറ്റപ്പെടുത്തലുണ്ട്. ഇത്തരം നിയമനങ്ങൾക്ക് പിന്നിൽ പാർട്ടിയിലെ തന്നെ ചില നിക്ഷിപ്ത താല്പര്യക്കാരാണെന്നും ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിൻ്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ ചർച്ച. വാട്സ്ആപ്പ് ഗ്രൂപ്പിലെ ചർച്ചയുടെ സ്ക്രീൻഷോട്ട് പുറത്തുവന്നു. വർഷങ്ങളായി പാർട്ടിക്കൊപ്പം നിന്ന അഭിഭാഷകരെ അവഗണിച്ച് തത്പ്പര കക്ഷികളുടെ താത്പര്യങ്ങൾക്ക് അനുസരിച്ചാണ് നിയമനം നടത്തിയതെന്നും ഗ്രൂപ്പിൽ വിമർശനം ഉയർന്നു.
പ്ലീഡർ നിയമന വിവാദം:കൈ പൊള്ളിയതോടെ കരുതലോടെ സർക്കാർ
സർക്കാർ അഭിഭാഷകരുടെ നിയമനത്തില്‍ കൈ പൊള്ളിയതോടെ കരുതൽ എടുക്കാൻ തീരുമാനം. ഇനിയുള്ള 43 പ്ലീഡർമാരുടെ നിയമനത്തില്‍ കർശന പരിശോധന നടത്തും. ഇനിയുള്ള നിയമത്തില്‍ അഡ്വക്കറ്റ് ജനറലിന്റെയും ഡിജിപിയുടെയും പൂർണ്ണ പരിശോധനയും കർശന നിരീക്ഷണവും ഉണ്ടാകും. ഇതുവരെ നിയമനം ലഭിച്ചവരുടെ കാര്യത്തിലും സൂക്ഷ്മ പരിശോധന ഉണ്ടാകും. ഹൈക്കോടതിയിൽ ആകെ നിയമിക്കേണ്ടത് 133 പ്ലീഡർമാരെയാണ്. ഇതുവരെ 90 പേരെയാണ് നിയമിച്ചത്.
രണ്ട് തവണ കൈപൊള്ളിയതോടെയാണ് സർക്കാർ അഭിഭാഷകരുടെ നിയമനത്തിൽ കരുതലെടുക്കാൻ സർക്കാർ തീരുമാനിച്ചത്. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ ദേവസ്വം പ്ലീഡർ ആക്കിയത് വൻ വിവാദമായിരുന്നു. പിന്നാലെ ദേവസ്വം സ്പെഷ്യൽ പ്ലീഡർ കെ ബി പ്രദീപ് കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. പ്ലീഡർ പട്ടികയില്‍ സിപിഐ അംഗമായ അഡ്വ. പി ദീപ്തി ഉള്‍പ്പെട്ടതും വിവാദമായി. പ്ലീഡർ പട്ടികയില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ പി ദീപ്തിയുടെ രാജി സിപിഐ ചോദിച്ചുവാങ്ങി. പ്ലീഡർ സ്ഥാനം ഏറ്റെടുക്കില്ലെന്ന് അഡ്വ. പി ദീപ്തി പ്രതികരിക്കുകയും ചെയ്തു.

