രണ്ട് വർഷം മുൻപ് സ്ഥാപനത്തിൽ മാനേജർ ടെക്ക്നിക്കൽ സർവീസ് തസ്തികയിൽ നിയമിതനായത് നിലവിലെ ചീഫ് കൺട്രാളറായ എസ് മോഹനൻനായരുടെ മകൻ ആനന്ദ് മോഹൻ.
തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകന്റെ നിയമനവിവാദത്തിലെ പിന്നാലെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ മുൻകാലങ്ങളിൽ നടന്ന നിയമനങ്ങളിലും സംശയമുണരുന്നു. രണ്ട് വർഷം മുൻപ് സ്ഥാപനത്തിൽ മാനേജർ ടെക്ക്നിക്കൽ സർവീസ് തസ്തികയിൽ നിയമിതനായത് നിലവിലെ ചീഫ് കൺട്രാളറായ എസ് മോഹനൻനായരുടെ മകൻ ആനന്ദ് മോഹൻ. ഭിന്നശേഷിക്കാർക്കുള്ള തസ്തികയിലേക്കുള്ള നിയമനത്തിൽ അപേക്ഷ നൽകിയ 59 പേരിൽ 58 അപേക്ഷകളും തള്ളിയാണ് നിയമനം നടന്നതെന്നാണ് വിവരാവകാശരേഖയിൽ നിന്നും വ്യക്തമാക്കുന്നത്.
2020 മെയ് 12 നാണ് ഭിന്നശേഷി ക്വാട്ടയിൽ മാനേജർ ടെക്ക്നിക്കൽ സർവീസ് അടക്കം നാല് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. ബിടെക്ക് കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഐടിയിൽ അറുപത്തിയഞ്ച് ശതമാനമായിരുന്നു അടിസ്ഥാനയോഗ്യത. അപേക്ഷയിൽ രണ്ട് തലങ്ങളിൽ നടന്ന സ്ക്രീനിംഗ് പിന്നാലെ അവസാനതലത്തിൽ ഇന്റർവ്യൂ എന്നതായിരുന്നു തെരഞ്ഞെടുപ്പ് പ്രക്രിയ. അഖിലേന്ത്യതലത്തിൽ വിളിച്ച അപേക്ഷയിൽ ആകെ എത്തിയത് 59 അപേക്ഷകൾ എന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു. സ്ഥാപനം നിശ്ചയിച്ച സമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിൽ ബന്ധുനിയമനം? 'കെ സുരേന്ദ്രന്റെ മകനെ തസ്തികയുണ്ടാക്കി നിയമിച്ചു'
ഒരു ഒഴിവിലേക്കായുള്ള നിയമനത്തിന് കിട്ടിയ 58 അപേക്ഷകൾ തെരഞ്ഞെടുപ്പ് സമിതി രണ്ടു ഘട്ടങ്ങളിലായി ഒഴിവാക്കിയെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു. സമിതി യോഗ്യതയുണ്ടെന്ന് നിശ്ചയിച്ച ഒരു അപേക്ഷകനെ മാത്രം അവസാനഘട്ടമായ ഇന്റർവ്യൂവിന് ക്ഷണിക്കുന്നു. ആനന്ദ് മോഹൻ എന്ന ഉദ്യോഗാർത്ഥിയെയാണ് അഭിമുഖത്തിനായി വിളിച്ചത്. പിന്നാലെ മാനേജർ ഐടി പോസ്റ്റിലേക്ക് നിയമനവും നൽകി.
പോഷകസംഘടനകളിലെ അഴിച്ചു പണി, ലീഗിൽ മുറുമുറുപ്പ്; 'പേയ്മെന്റ് സീറ്റ്' ആരോപണവും
ആനന്ദ് മോഹന് നിയമനം നൽകേണ്ട സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ആരെന്ന ചോദ്യത്തിന് ഉത്തരമായി ആർജിസിബി വിവരാവകാശ രേഖയിൽ നല്കിയ മറുപടിയിൽ പറയുന്നത്, അന്ന് കൺട്രോളറായിരുന്ന എസ് മോഹനൻ നായർ, അല്ലെങ്കിൽ സ്ഥാപന ഡയറക്ടർ എന്നാണ്. അതായത് നിയമനം ലഭിച്ച ആനന്ദ് മോഹന്റെ പിതാവ്, എസ് മോഹനൻ നായർ. അതായത് സ്ഥാപനത്തിലെ കൺട്രോളുടെ മകന് തന്നെ നിയമനം നൽകി. ഇനി നിയമനത്തെക്കുറിച്ചുള്ള വിശദീകരണത്തിന് നിലവിൽ സ്ഥാപനത്തിന്റെ ചീഫ് കൺട്രോളർ ആയി സ്ഥാനക്കയറ്റം ലഭിച്ച എസ് മോഹനൻ നായരെ ബന്ധപ്പെട്ടെങ്കിലും ഫോണിലൂടെ സംസാരിക്കാൻ താൽപര്യമില്ലെന്നും നേരിട്ട് പിന്നീട് സംസാരിക്കാമെന്നുമുള്ള മറുപടിയാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. നിയമനം തീരുമാനിച്ച സമിതിയിൽ ആരൊക്കെയുണ്ടായിരുന്നു എന്നത് രഹസ്യമെന്ന് വിവരാവകാശ രേഖയിൽ പറയുന്നതും ദുരൂഹത ഉയര്‍ത്തുന്നു.

