മുന്നണിയിൽ സിപിഐ തിരുത്തൽ ശക്തിയായി തുടരും. രണ്ടാം എൽഡിഎഫ് സർക്കാരിന് പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല. കേന്ദ്രം സാമ്പത്തികമായി ഞെരുക്കിയതാണ് തടസമായതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ തോൽവിയിൽ സിപിഐ പാഠങ്ങൾ ഉൾക്കൊള്ളുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎമ്മിനും അതിന് കഴിയണം. ജനങ്ങൾ സ്നേഹത്തോടെ നൽകിയ മുന്നറിയിപ്പാണ് തോൽവി. തോൽവിയിൽ നിന്നും പാഠം ഉൾക്കൊള്ളാൻ എല്ലാവരും തയാറാകണം. മുന്നണിയിൽ സിപിഐ തിരുത്തൽ ശക്തിയായി തുടരും. രണ്ടാം എൽഡിഎഫ് സർക്കാരിന് പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല. കേന്ദ്രം സാമ്പത്തികമായി ഞെരുക്കിയതാണ് തടസമായതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, വെറുപ്പിന്‍റെ രാഷ്ട്രീയം തൃശൂരില്‍ വിജയിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. ആലപ്പുഴയിലെയും തൃശൂരിലെയും തോൽവിക്ക് പ്രത്യേക അർഥമുണ്ട്. ആ പാഠം പഠിക്കും, തിരുത്തും. തൃശൂരില്‍ എല്‍ഡിഎഫിനും യുഡിഎഫിനും വോട്ട് കുറഞ്ഞപ്പോൾ ബിജെപിക്ക് വോട്ട് കൂടി. എൽഡിഎഫിന് എൽഡിഎഫുകാര്‍ പോലും വോട്ട് ചെയ്തിട്ടില്ല. അത് മറച്ചു വെച്ചിട്ട് കാര്യമില്ല. ഇടതുപക്ഷത്തുമുണ്ട് കുറ്റം ചെയ്തവർ. അവർ തിരുത്താൻ തയാറാകണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇടതുപക്ഷം മുൻഗണന നിശ്ചയിക്കണം. പെൻഷനും ഭക്ഷ്യവകുപ്പിനും ഒന്നാം സ്ഥാനം നൽകണം. പെൻഷൻ മുടങ്ങിയതും മാവേലി സ്റ്റോറിൽ സാധനം ഇല്ലാതായതും മുൻഗണനയായി കാണാൻ കഴിഞ്ഞില്ല. ജനം നൽകിയ മുന്നറിയിപ്പ് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, സിപിഐ സംസ്ഥാന കൗണ്‍സിലും സർക്കാരിന്റെയും മുന്നണിയുടേയും പ്രവർത്തനം മെച്ചപ്പെടുത്തണമെന്ന് ബിനോയ് വിശ്വം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് തോൽവിയിൽ കൂട്ടുത്തരവാദിത്തം വേണമെന്നും മുഖ്യമന്ത്രിയെ മാത്രം കുറ്റം പറയുന്നതിൽ അർത്ഥമില്ലെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
