തെര‍ഞ്ഞെടുപ്പ് അടുക്കാറായ സമയത്ത് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ സമരമായിരുന്നു ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടേത്. പ്രധാനപ്പെട്ട ആറ് ഉറപ്പുകള്‍ സര്‍ക്കാര്‍ നല്‍കിയതോടെ 36 ദിവസം നീണ്ടു നിന്ന സമരം ഉദ്യോഗാര്‍ത്ഥികള്‍ അന്ന് അവസാനിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം: ഒന്നാം പിണറായി സ‍ർക്കാരിനെ കടുത്ത സമരത്തിലൂടെ സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയ ലാസറ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങി. സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ലെന്നും സമരം ശക്തമാക്കുകയല്ലാതെ മറ്റ് വഴിയില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. 

തെര‍ഞ്ഞെടുപ്പ് അടുക്കാറായ സമയത്ത് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ സമരമായിരുന്നു ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടേത്. പ്രധാനപ്പെട്ട ആറ് ഉറപ്പുകള്‍ സര്‍ക്കാര്‍ നല്‍കിയതോടെ 36 ദിവസം നീണ്ടു നിന്ന സമരം ഉദ്യോഗാര്‍ത്ഥികള്‍ അന്ന് അവസാനിപ്പിക്കുകയായിരുന്നു. റാങ്ക് ലിസ്റ്റിന്‍റെ കാലാവധി അവസാനിക്കാന്‍ വെറും ഒരാഴ്ച മാത്രമുള്ളപ്പോള്‍ ലാസ്റ്റ് ഗ്രേഡ‍് ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും സെക്രട്ടറിയേറ്റിന് മുന്നിലേക്ക് കൂട്ടത്തോടെയെത്തി. നല്‍കിയ ഉറപ്പെല്ലാം സര്‍ക്കാര്‍ അട്ടിമറിച്ചെന്നാണ് ഇവരുടെ ആരോപണം.

നൈറ്റ് വാച്ച്മാൻമാരുടെ ജോലി സമയം ഏട്ട് മണിക്കുറാക്കുന്നത് പരിഗണക്കുന്നതടക്കമുള്ള ആറ് ഉറപ്പുകളാണ് സര്‍ക്കാരന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയത്. എന്നാല്‍ അതൊന്നും എവിടെയും എത്തിയില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. പ്രൊമോഷനുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സ്ഥിതിയാണുള്ളതെന്നും റാങ്ക് ലിസ്റ്റ് നീട്ടിയെങ്കിലും വെറും 34 ദിവസത്തിന്‍റെ നേട്ടം മാത്രമാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉണ്ടായതെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.