ഹൈക്കോടതി ഉത്തരവ് ഖേദകരമെന്ന് സമരക്കാർ; നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഉദ്യോഗാർത്ഥികൾ
സെപ്റ്റംബർ വരെ ഇക്കാര്യത്തിൽ ഒരു പ്രതികൂല വിധിയുണ്ടാകില്ലെന്നായിരുന്നു ഉദ്യോഗാർത്ഥികൾ പ്രതീക്ഷിച്ചിരുന്നത്. വാഗ്ദാനങ്ങൾ നൽകിയവർ ചതിച്ചുവെന്നാണ് സമരക്കാരുടെ കുറ്റപ്പെടുത്തൽ
തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ഖേദകരമാണെന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കുന്ന ഉദ്യോഗാർത്ഥികൾ. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞ സമരക്കാർ സ്റ്റേറ്റ് കമ്മിറ്റി കൂടി ആലോചിച്ച ശേഷം കൂടുതൽ പ്രതികരണം നടത്താമെന്ന് അറിയിച്ചു.
സെപ്റ്റംബർ വരെ ഇക്കാര്യത്തിൽ ഒരു പ്രതികൂല വിധിയുണ്ടാകില്ലെന്നായിരുന്നു ഉദ്യോഗാർത്ഥികൾ പ്രതീക്ഷിച്ചിരുന്നത്. വാഗ്ദാനങ്ങൾ നൽകിയവർ ചതിച്ചുവെന്നാണ് സമരക്കാരുടെ കുറ്റപ്പെടുത്തൽ. രാത്രി വാച്ച്മാൻമാരുടെ ഡ്യൂട്ടി സമയം ക്രമീകരിക്കുന്നതും, ഹയർ സെക്കൻഡറിയിൽ അസിസ്റ്റൻ്റ് തസ്തിക സൃഷ്ടിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തെരഞ്ഞെടുപ്പിന് മുമ്പ് കൊടുത്ത ഉറപ്പുകൾ ഇത് വരെ പാലിക്കപ്പെട്ടിട്ടില്ല.
ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ പുറത്തുനിൽക്കുമ്പോൾ ലിസ്റ്റുകളുടെ കാലാവധി എന്തിനാണ് നീട്ടുന്നതെന്നാണ് ഇന്ന് ഹൈക്കോടതി ചോദിച്ചത്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് റാങ്ക് ലിസ്റ്റുകളുടെ കാലാവധിയിൽ ഇടപെടാൻ അധികാരമില്ലെന്നും കാലാവധി നീട്ടുന്നതു പുറത്തു നിൽക്കുന്നവരുടെ അവസരം ഇല്ലാതാക്കുമെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഒരു ഉദ്യോഗാർഥിയുടെ അപേക്ഷയിൽ കഴിഞ്ഞ ദിവസമാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിന്റെ കാലാവധി സെപ്റ്റംബർ 29 വരെ നീട്ടാൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടത്. വിധി ഹൈക്കോടതി റദ്ദാക്കിയതോടെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാളെ അവസാനിക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona